കോഴിക്കോട്: ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസിലെ പ്രതി നിസാമിന് ജയിലില്‍ സൗകര്യങ്ങള്‍ ലഭിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കോ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. നിസാമിനെതിരെ കാപ്പ ചുമത്താത്തത് അയാളുടെ ഉന്നതബന്ധം കൊണ്ടാണ്. സിപിഎം പ്രവര്‍ത്തകര്‍ക്കു മേല്‍ വ്യാപകമായി കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാര്‍ നിസാമിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
ബാര്‍ കോഴ കേസില്‍ ജയിലില്‍ പോകേണ്ട ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഈ മാസം ഏഴിന് ആയിരത്തോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി അദ്ദേഹത്തെ വിചാരണ ചെയ്യുമെന്നും കോടിയേരി അറിയിച്ചു. മാണിയെ ഇടതുമുന്നണിയില്‍ എടുക്കാന്‍ സിപിഎം ഒരിക്കലും ശ്രമിച്ചിട്ടില്ല. സിപിഎമ്മോ ഇടതുമുന്നണിയോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് സര്‍ക്കാര്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ അത് വേണ്ടവിധം നികത്താനോ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: