മലപ്പുറം: അസം സ്വദേശിയായ ഉപ്പു ബര്‍മനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഹരിലാല്‍ ബര്‍മയെ (24) സംഭവസ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു.
മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബിക്ക് പിന്‍വശത്തെ തെങ്ങിന്തോപ്പില് വെച്ച് മൂന്ന് പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൂട്ടാളികളായ ഗുണോ ബര്മന് (26), കാജല്‍ ബര്മന് (24) എന്നിവര്‍ നാട്ടിലേക്ക് കടന്നിട്ടുണ്ട്. മൂവരും ചേര്‍ന്ന് ഉപ്പു ബര്‍മനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം എടിഎം കാര്‍ഡ് കൈവശപ്പെടുത്തി മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ചെയ്ത് വലിച്ചെറിഞ്ഞു.
ഉപ്പു ബര്‍മന്റെ എടിഎം പിന് നമ്പര്‍ ഹരിലാല്‍ ബര്മന് നേരത്തെ അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷം കൈവശപ്പെടുത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പലപ്പോഴായി പലയിടങ്ങളില്‍ നിന്നായി 38,000 രൂപ പിന്‍വലിച്ചു. മഞ്ചേരിയില്‍ നിന്ന് 25,000, മലപ്പുറത്തുനിന്ന് 10000, പാലക്കാടുനിന്ന് 3000 എന്നിങ്ങനെയാണ് പിന്‍വലിച്ചത്.
12000 രൂപ വീതം കൂട്ടാളികള്‍ക്ക് നല്‍കിയതിന് ശേഷം ബാക്കി വരുന്ന 14,000 രൂപയുമായി മുഖ്യ പ്രതി ഹരിലാല്‍ ബര്മന് അസമിലേക്ക് കടക്കുകയായിരുന്നു. ഉപ്പു ബര്‍മനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെ മുണ്ടുപറമ്പിലെ ഒഴിഞ്ഞ തെങ്ങിന് തോപ്പില്‍ നിന്നാണ് ഉപ്പു ബര്‍മന്റെ മൃതദേഹം ലഭിക്കുന്നത്.
തന്റെ എടിഎം പിന് നമ്പര്‍ ഹരിലാല്‍ ബര്മന് അറിയാമെന്നും അതില്‍ എന്തെങ്കിലും ചെയ്യണമെന്നും തന്നോട് പറഞ്ഞിരുന്നതായി ഉപ്പു ബര്‍മന്റെ സഹോദരന് പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മഞ്ചേരി എടിഎം കാര്‍ഡ് കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കുന്ന സിസി ടിവി ദൃശ്യമാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. കൂട്ടാളികള്‍ക്കായി അസമിലേക്ക് പുറപ്പെടുമെന്ന് അന്വേഷണ ചുമതല വഹിക്കുന്ന സി.ഐ ആര്.അശോകന് പറഞ്ഞു
അസമിലെ ഭൂട്ടാന് അതിര്‍ത്തി ഗ്രാമമായ സൈദാപൂരില്‍ നിന്നാണ് സി.ഐ ആര്.അശോകന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. എടിഎം കാര്‍ഡിലെ പണം മോഷ്ടിക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: