തിരുവനന്തപുരം: ആത്മസമര്‍പ്പണത്തിന്റെ പുണ്യവും നേടി ഒരു മടക്കയാത്ര. വീണ്ടും സ്ത്രീകളുടെ ശബരിമലയിലെത്താന്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പ്. വ്രതാനുഷ്ഠാനങ്ങളാല്‍ മനസ്സും ശരീരവും ശുദ്ധമാക്കി സര്‍വ്വവും അമ്മയിലര്പ്പിച്ച ദിനം. അമ്മേശരണം, ദേവീശരണം വിളികളാല്‍ അനന്തപുരി മന്ത്രപൂരിതമായി. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ നഗരം യജ്ഞശാലയായി. ആറ്റുകാലമ്മയുടെ സന്നിധിയില്‍ ഭക്തലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യം നേടി മടങ്ങി.
കുംഭമാസത്തിലെ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേര്‍ന്ന ഇന്നലെ സ്ത്രീസമൂഹം മുഴുവന്‍ ആറ്റുകാലിലേക്ക് ഒഴുകിയെത്തി. രാവിലെ 10മണിയോടെ അടുപ്പ് വെട്ട് നടക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തെ പച്ചപന്തലിനു മുന്നില്‍ സഹമേല്‍ശാന്തി ഈശ്വരന് നമ്പൂതിരി പുണ്യാഹചടങ്ങുകള് നടത്തി. 10.15 ഓടെ അടുപ്പുവെട്ട് ചടങ്ങ് നടന്നു.
പച്ചപ്പന്തലില്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ ശ്രീകോവിലില്‍ നിന്നും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി കണ്ണന്‍പോറ്റിക്ക് കൈമാറി. കണ്ണന്‍പോറ്റി ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നശേഷം സഹമേല്‍ശാന്തി പി.വി.കേശവന് നമ്പൂതിരിക്കു ദീപം കൈമാറി. കേശവന് നമ്പൂതിരി ക്ഷേത്രത്തിനു മുന്വശമൊരുക്കിയ പണ്ടാര അടുപ്പില്‍ തീകത്തിച്ചതോടെ ചെണ്ടമേളവും കതിനാവെടിയും വായ്ക്കുരവകളും ഉയര്‍ന്നു. ക്ഷേത്രത്തിന്റെ പത്തുകിലോമീറ്റര്‍ ദൂരം നിമിഷങ്ങള്‍ക്കകം പൊങ്കാലക്കളങ്ങളായി മാറി.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ശശി തരൂര്‍ എംപി, വി.ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ അഡ്വ. കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ജി.ഹാപ്പികുമാര്‍, കളക്ടര്‍ ബിജുപ്രഭാകരന്, പൊതുഭരണ സെക്രട്ടറി ജ്യോതിലാല്‍, എഡിജിപി പത്മകുമാര്‍, കമ്മീഷണര്‍ എച്ച് വെങ്കിടേഷ്, നിര്‍മ്മാതാവ് ജി.സുരേഷ്കുമാര്‍, ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം കരമന ജയന്, കൗണ്‍സിലര്‍ എം.ആര്. ഗോപന് എന്നിവര്‍ സാക്ഷ്യം വഹിച്ചു.
തുടര്‍ന്ന് പടുക്കവച്ച് നിവേദ്യമൊരുക്കലിന്റെ തിരക്കായി. ശര്‍ക്കര പായസവും വെള്ളപായസവും മണ്ടപുറ്റും തെരളിയപ്പവും കലങ്ങളില്‍ തിളച്ചുപൊങ്ങി. പൊങ്കാലയിടാന്‍ വിഐപികളുടെ നിരയുമുണ്ടായിരുന്നു. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം, എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, മന്ത്രി രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത രമേശ്, മന്ത്രി വി.എസ്.ശിവകുമാറിന്റെ ഭാര്യ സിന്ധു, മന്ത്രി കെ.പി.മോഹനന്റെ ഭാര്യ ഹേമജ മോഹനന്, അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് കെ.പി.ഇന്ദിര, ബിജെപി ദേശീയ സമിതിയംഗം ശോഭാസുരേന്ദ്രന്, നടിമാരായ കല്പന, ചിപ്പി, ടി.പി.ഉഷ, കാര്‍ത്തിക, അപര്‍ണ്ണ നായര്‍, സീമ ജി നായര്‍, പാര്‍വ്വതി, വിജയകുമാരി, ഗായിക രാജലക്ഷ്മി, സംവിധായകന് ഷാജി കൈലാസിന്റെ പത്നി ചിത്രാകൈലാസ് തുടങ്ങിയവര്‍ പൊങ്കാലയിടാനെത്തിയിരുന്നു.
വൈകുന്നേരം 3.15ന് ഭക്തിപ്രഹര്ഷമായ അന്തരീക്ഷത്തില്‍ ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ച 300 ഓളം പൂജാരിമാര്‍ തീര്‍ത്ഥജലം തളിച്ച് പൊങ്കാല നിവേദിച്ചു. തത്സമയം ആകാശത്തു നിന്നും വിമാനത്തില്‍ പുഷ്പവൃഷ്ടി നടന്നു. പൊങ്കാല നിവേദ്യം അമ്മ സ്വീകരിച്ചുവെന്ന സംതൃപ്തിയോടെ ജനലക്ഷങ്ങള്‍ മടക്കയാത്ര തുടങ്ങി. ഇനി വീണ്ടും ഒരാണ്ടത്തെ കാത്തിരിപ്പ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: