കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി നടന്നുവന്ന സാമ്പത്തിക ക്രമക്കേട് മറനീക്കി പുറത്തുവന്നു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളയിനത്തില്‍ കാസര്‍കോട് മാതാ സെക്യൂരിറ്റി ഏജന്‍സി ക്രമക്കേട് നടത്തിയതായുള്ള റിപ്പോര്‍ട്ടാണ് വെളിച്ചത്തുവന്നത്.
കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍വ്വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരുടെയും പുറം ജീവനക്കാരുടെയും കരാര്‍ കാസര്‍കോട് ചാല റോഡിലുള്ള മാതാ സെക്യൂരിറ്റി ഏജന്‍സിക്കായിരുന്നു. ഏജന്‍സിയെക്കുറിച്ച് മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തായത്. ജീവനക്കാരെ നിയമിക്കാതെ മാസംതോറും രണ്ടര ലക്ഷം രൂപ വീതം അധികവേതനം പറ്റുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 58 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വേണ്ടി കമ്മീഷന് ഉള്‍പെടെ 2015 ജനുവരി മാസത്തില്‍ മാത്രം 7,70,000 രൂപയാണ് മാതാ സെക്യൂരിറ്റി ഏജന്‍സി കൈപ്പറ്റിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം എല്ലാ പുറംകരാര്‍ തൊഴിലാളികളുടെയും വേതനം ബാങ്ക് വഴി നല്കാന് കരാറുകാരനോട് അവശ്യപ്പെട്ടതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണം. ഇതുവഴി യഥാര്‍ത്ഥ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 44 ആണെന്ന് കണ്ടെത്തുകയും മുമ്പ് നല്കി വന്ന പണത്തേക്കാള്‍ ബാങ്ക് വഴി നല്കുന്ന പണത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയോളം കുറവ് വരികയും ചെയ്തു. നിലവിലുള്ള 44 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 58 പേരുടെ അധിക ജോലി ചെയ്യിച്ചാണ് കരാറുകാരന് കൊള്ളലാഭം കൊയ്തത്. യഥാര്‍ത്ഥത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേതനം 12,000 രൂപയാണ്.ഇതില്‍ നിന്നും 1,500 രൂപ മുതല്‍ 2,000 രൂപ വരെ അനധികൃതമായി ഏജന്‍സി പിരിച്ചെടുത്തതായും തെളിഞ്ഞിട്ടുണ്ട്.
ഇതിനു പുറമേ 2014 ജൂണില്‍ സര്‍വ്വകലാശാല ഒഴിഞ്ഞ കെട്ടിടങ്ങളില്‍ പോലും സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ചെയ്യുന്നതായി കാണിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഇത്തരത്തില്‍ സര്‍വ്വകലാശാലയുടെ ചില ഉന്നത അധികാരികളുടെ പിന്തുണയോടെ ഒന്നര കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി യോഗ്യതാ വിവാദങ്ങളില്‍ നിറഞ്ഞു നില്കുന്ന രാജിസ്ട്രാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും സൂചനയുണ്ട്. അഴിമതി പുറത്തായ സാഹചര്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി കേരള-കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: