ആലപ്പുഴ: പദ്ധതികള്‍ ഒട്ടേറെയെങ്കിലും തരിശുപാടങ്ങള്‍ പ്രതിദിനം വര്‍ദ്ധിക്കുന്നു. തരിശിടുന്ന പാടശേഖരങ്ങള്‍ നികന്നു മാറുന്നതല്ലാതെ കൃഷിയോഗ്യമാക്കുന്നില്ല. കുട്ടനാട്ടില്‍ നെല്‍വയലുകളുടെ വ്യാപ്തി വ്യാപകമായി കുറയുകയാണ്. കുട്ടനാട്ടില്‍ മൂന്നു പതിറ്റാണ്ടിനു മുമ്പു 50,000 ഹെക്ടറിനു മുകളില്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ കൃഷി നടക്കുന്നത് 35000 ഹെക്ടറില്‍ താഴെ മാത്രം. ഭൂരിഭാഗവും തരിശുനിലങ്ങളായി മാറിക്കഴിഞ്ഞു.
25 വര്‍ഷത്തിനിടെ തരിശുനിലമായതും നികന്നുമാറിയതും നൂറുകണക്കിനു ഹെക്ടര്‍ പാടങ്ങളാണ്. മൂന്നു ജില്ലകളിലായി പരന്നു കിടക്കുന്ന വിശാല കുട്ടനാട്ടിലെ കര്‍ഷകരും കൃഷിയില്‍നിന്നും പിന്മാറുകയാണ്. കൃഷി ചെലവുകളുടെ കുത്തനെയുള്ള വര്‍ധനയും അധ്വാനത്തിന് അനുസരിച്ച് പ്രയോജനം ലഭിക്കാത്തതും സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടും മൂലമാണ് കര്‍ഷകര്‍ പലരും കൃഷിയില്‍ നിന്നും പിന്മാറുന്നത്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടനാട് പാക്കേജും പാഴായാതോടെ കുട്ടനാടിന്റെ പുനരുജ്ജീവനമെന്ന സ്വപ്നം അസ്ഥാനത്തായി.
സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന കുട്ടനാട്ടില്‍ കാല്‍നൂറ്റാണ്ടുകള്‍ മുമ്പ് പുഞ്ചക്കൃഷിയും രണ്ടാംകൃഷിയും സജീവമായിരുന്നെങ്കില്‍ കൃഷിയിടത്തിന്റെ വ്യാപ്തി കുത്തനെ കുറഞ്ഞു. കഴിഞ്ഞ കൃഷിസീസണില് പുഞ്ചക്കൃഷിയുടെ അളവ് 37,000 ഹെക്ടറിനു മുകളിലായിരുന്നത് ഇക്കുറി ഏകദേശം 35,000മായി കുറഞ്ഞു. വീയപുരം, ചെറുതന, തലവടി, തകഴി, നിരണം, മുട്ടാര്‍, വെളിയനാട്, എടത്വ ഉള്‍പ്പെട നിരവധി കൃഷിഭവന് പരിധികളിലാണ് കൃഷിയില്‍ വന്‍തോതിലുള്ള കുറവ് അനുഭവപ്പെടുന്നത്. തരിശുകിടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷി ഡിപ്പാര്‍ട്മെന്റിന്റെ ലിസ്റ്റില്‍ പോലും ഇല്ലാതായ പാടശേഖരങ്ങള്‍ നിരവധിയാണ്.
എടത്വ പടിഞ്ഞാറെ മണ്ണുണ്ണി, തലവടി ചാന്തുവിരുത്തി, കാവാലം മടത്താലാട്ട് ചെമ്പ് 20, മടത്തിലാക്ക 40, മുരിക്കന്‍ അറുപത്, തകഴി കല്ലേപ്പുറം തുടങ്ങി നിരവധി പാടങ്ങളാണു പാടശേഖര ലിസ്റ്റില്‍ പോലും ഇല്ലാതായത്. കുട്ടനാട്ടിലുടനീളം കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ക്കു പുറമെ കൃഷിയിറക്കിയ പാടങ്ങളില്‍ തന്നെ നൂറുകണക്കിന് ഏക്കര്‍ കൃഷിചെയ്യാതെ കിടക്കുന്നുമുണ്ട്. തരിശു നിലം കൃഷിയോഗ്യമാക്കുന്ന പദ്ധിയില്‍ പെടുത്തി ഒരു വര്‍ഷം കൃഷി ചെയ്ത ശേഷം വീണ്ടും തരിശായി ഇടുന്നതും പതിവായിരിക്കുകയാണ്.
ഭൂമാഫിയകള്‍ റോഡരികിലുള്ള നിലങ്ങള്‍ നികത്തുന്നതിനായി വാങ്ങിക്കൂട്ടി തരിശിടുന്നതും പതിവാണ്. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ പാടം കൃഷിയോഗ്യമാക്കുകയോ ചെയ്യുന്നില്ല.
പുഞ്ച സ്പെഷല്‍ ഓഫിസില്‍ പോലും പതിറ്റാണ്ടുകള്‍ക്കു മുന്‍പ് എടുത്ത വിസ്തീര്‍ണം മാത്രമാണ് ഉളളത്. യഥാര്‍ത്ഥത്തില്‍ എത്ര ഏക്കര്‍ കൃഷി നിലമുണ്ടെന്നുള്ള കണക്ക് എങ്ങുമില്ലാത്ത അവസ്ഥയാണ്. ആറ്റുത്തീരങ്ങളും പാടശേഖരങ്ങളും വ്യാപകമായി നികത്തപ്പെടുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍. രാഷ്ട്രീയക്കാര്‍, ജനപ്രതിനിധികള്‍ ഭൂമാഫിയ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. തരിശായി കിടക്കുന്ന പാടങ്ങളില്‍ കൃഷിയിറക്കിയെന്ന് പറഞ്ഞ സര്‍ക്കാരില്‍ നിന്ന് ധനസഹായം നേടിയെടുക്കുന്നവരും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: