തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്കു കൈമാറിയ സിഡിയിലെ തെളിവുകള്‍ പുറത്ത്. കേസ് അട്ടിമറിക്കാന്‍ ഡിജിപിക്കു വേണ്ടി മുന്‍ ഡിജിപി എം.എന്‍ കൃഷ്ണമൂര്‍ത്തി ഇടപെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കത്തും 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിഡിയുമാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. നിസാമിനെ രക്ഷിക്കണമെന്ന ഡിജിപിയുടെ താത്പര്യം കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോടു പങ്കുവച്ചു. ശാസനയുടെ സ്വരത്തിലും കൃഷ്ണമൂര്‍ത്തി സംസാരിച്ചു. ഡിജിപിയുടെ മറ്റ് ഇടപാടുകള്‍ക്കും തെളിവുണ്ടെന്നു കത്തില്‍ പരാമര്‍ശമുണ്ട്.
കാപ്പ ചുമത്തുന്നതില്‍ ഇളവ് നല്‍കണമെന്നും മൂര്‍ത്തി ടെലിഫോണില്‍ ആവശ്യപ്പെടുന്നുണ്ട്. നിസാം വേണ്ടപ്പെട്ട ആളാണ്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് (ഡിജിപി ബാലസുബ്രഹ്മണ്യം) താല്പര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നുണ്ട്.
ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതിന് ജേക്കബ് ജോര്‍ജിനോട് ഡിജിപിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോര്‍ജിന്റെ കത്തില്‍ ആരോപണമുണ്ട്. കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജു കുമാറിനെതിരെയും പരാമര്‍ശമുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിലും പ്രതി നിസാമുമായി ബാംഗ്ലൂരിലേക്കുള്ള യാത്രയെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.
ഡിജിപിയുടെ സുഹൃത്തായ ഒരു ചാട്ടേഡ് അക്കൗണ്ടന്റുമായുള്ള കേസില്‍ ഇടപെട്ട കാര്യവും പി.സി ജോര്‍ജ് കത്തില്‍ പറയുന്നു. 2.5 കോടിയുടെ തട്ടിപ്പ് ഒത്തുതീര്‍ക്കാന്‍ ഇടപെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: