കോയമ്പത്തൂര്‍: തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തമിഴ്നാട്ടിലാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ. വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ തടയുവാന്‍ ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ഷാ പാര്‍ട്ടിപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഇത് നിര്‍ണ്ണായക സമയമാണെന്നും കോയമ്പത്തൂരിലെ തന്റെ ആദ്യസന്ദര്‍ശനത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്തെ പണത്തിന്റെ സ്വാധീനം തടയുന്നതിനായി താഴെ തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വോട്ടെടുപ്പ് രംഗത്തെ ഈ അഴിമതി തടയുവാന്‍ സാധിച്ചാല്‍ തമിഴ്നാട്ടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ബിജെപിക്കാവുമെന്നും അമിത് ഷാ പറഞ്ഞു.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള തമിഴ്നാട്ടിലെ രണ്ടാമത്തെ സന്ദര്‍ശനമാണ് ഷായുടെത്. മോദി തരംഗമുണ്ടായിട്ടും പാര്‍ട്ടിക്ക് സംസ്ഥാനത്ത് വേണ്ടത്ര മുന്നോട്ട് പോകുവാന്‍ ആയില്ല. പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ നമുക്ക് മുന്നോട്ട് പോകുവാനാകും. സംസ്ഥാനത്ത് 60 ലക്ഷം അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം. ഒപ്പം ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലൂടെ 2016ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തുവാനാകുമെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി തമിഴ്നാട് ഭരിക്കുകയെന്ന ലക്ഷ്യം അകലെയല്ല. ആ ലക്ഷ്യം സാക്ഷാത്കരിക്കുകതന്നെ ചെയ്യും. തമിഴ്നാട്ടില്‍ പാര്‍ട്ടി വിജയത്തിന് തുടക്കമിട്ട് കഴിഞ്ഞു. ദേശീയതലത്തില്‍ പത്ത് കോടി അംഗങ്ങളെ ചേര്‍ക്കുവാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
പാര്‍ട്ടിക്ക് കുറഞ്ഞ സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാനാണ് ശ്രമിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. തമിഴ്നാട്ടിലെ അംഗത്വപ്രചാരണ പരിപാടികള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: