കൊഹിമ(നാഗാലാന്‍ഡ്): മാനഭംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് ഇറക്കി നാട്ടുകാര്‍ തല്ലിക്കൊന്നു. നാഗാലാന്‍ഡിലെ ദിമാപുരില്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കുശേഷം വിദ്യാര്‍ഥികളുള്‍പ്പെടെ ക്ഷുഭിതരായ ജനക്കൂട്ടം ജില്ലാ ജയിലിലേക്ക് തള്ളിക്കയറി പ്രതിയെ വലിച്ച് പുറത്തിറക്കി റോഡിലൂടെ വലിച്ചിഴച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു.
നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷന്, നാഗാ വുമന്‍സ്, ഹോഹോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജനക്കൂട്ടം പോലീസ് വാഹനങ്ങളുള്‍പ്പെടെ തല്ലിത്തകര്‍ത്ത് തീയിട്ടു. സ്ഥിതി രൂക്ഷമായതോടെ സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് ഇന്നലെ വൈകിട്ടു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. അസമില്‍നിന്നുള്ള സെയ്ദ് ഫരീദ് ഖാനാണ് (35) കൊല്ലപ്പെട്ടത്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്പന നടത്തുന്ന ഇയാള്‍, ഫെബ്രുവരി 23ന് നാഗാ യുവതിയെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ആളാണ് സെയ്ഡ് ഫരീദ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: