ഭക്തന്മാരുടെ പൂജകള്‍ സ്വീകരിക്കുന്നതിനുവേണ്ടി പ്രതിമാദികളില്‍ അര്‍ച്ചകളില്‍ ഈശ്വരന് സന്നിഹിതനാകുന്നതിന് അര്‍ച്ചാവതാരമെന്നു പറയുന്നു.
‘അര്‍ച്ചകസ്യ തപോയോഗാദ് അര്‍ച്ചനസ്യാതിശായനാത്
ആഭിരൂപ്യാച്ച ബിംബാനാം ദേവസ്സാന്നിദ്ധ്യമൃച്ഛതി.’
പൂജകന്റെ തപശ്ശക്തിയുടെ ദാര്‍ഢ്യംകൊണ്ടും പൂജയുടെ മേന്മകൊണ്ടും ബിംബങ്ങളുടെ പ്രതിമകളുടെ യോഗ്യതകൊണ്ടുമാണ് ഈശ്വരന് ആ പ്രതിമകളില്‍ സന്നിഹിതനാകുന്നത്, എന്നാണ് ”തിഥ്യാദിതത്വ’ത്തില്‍ അര്‍ച്ചാവതാരത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. പൂജകന്റെ തപശ്ശക്തി, പൂജയുടെ മേന്മ, പൂജയ്ക്കുപയോഗിക്കുന്ന വിഗ്രഹങ്ങളുടെ ലക്ഷണസമ്പൂര്‍ത്തി ഈ മൂന്നുകൂട്ടം പൂജയില്‍ ഈശ്വരസാന്നിദ്ധ്യത്തിനു കാരണങ്ങളാണല്ലോ അതിനാല്‍ അവയെക്കുറിച്ച് അല്പം ചിന്തിക്കാം.
ശ്രവണാദികള്‍കൊണ്ട് ഈശ്വരമാഹാത്മ്യം അറിഞ്ഞു സേവകഭാവത്തില്‍ സര്‍വ്വകര്‍മ്മങ്ങളും നിര്‍വഹിക്കുവാന്‍ എല്ലാവര്ക്കും കഴിവുണ്ടായി എന്നു വരുന്നതല്ല. അതുകൊണ്ടു ചില പ്രതേ്യകാവസരങ്ങളിലെങ്കിലും ഈശ്വരപൂജ നടത്താന്‍ പല ഭക്തന്മാരും ആഗ്രഹിക്കാറുണ്ട്. അവര്‍ ഈശ്വരന്റെ സര്‍വ്വവ്യാപകത്വമോ സച്ചിദാനന്ദസ്വരൂപമോ ഗ്രഹിക്കാന്‍ കഴിവുള്ളവരല്ല. ഒരു മഹാപ്രഭു എന്ന നിലയില്‍ അവിടുത്തെ പ്രതിരൂപം മുമ്പില്ക്കണ്ട് പൂജിക്കുവാനെ അവര്‍ക്ക് അധികാരിതയുള്ളൂ.
”അഗ്നൗ ക്രിയാവതാം ദേവോ
ഹൃദി ദേവോ മനീഷിണാം
പ്രതിമാസസ്വല്പബുദ്ധീനാം
ജ്ഞാനിനാം സര്‍വ്വതാ ഹരിഃ”
(കര്‍മ്മികള്‍ ഹവിസ്സുകൊണ്ട് അഗ്നിയിലും വിദ്വാന്മാര് ധ്യാനംകൊണ്ടു ഹൃദയത്തിലും അല്പബുദ്ധികളായ മനുഷ്യര്‍ അര്‍ച്ചനംകൊണ്ടു പ്രതിമകളിലും ജ്ഞാനികള്‍ സമബുദ്ധികൊണ്ട് എല്ലായിടത്തും ഈശ്വരനെ ആരാധിക്കുന്നു) എന്നുള്ള അഗ്നിപുരാവാക്യമനുസരിച്ച് ബുദ്ധിവികാസം സിദ്ധിക്കാത്ത ഗൗണീഭക്തനാണു പൂജയ്ക്കധികാരിയെന്നു മനസ്സിലാക്കാം.
ഒരു സേവകന്റെ ജീവിതത്തില്‍ തന്റെ യജമാനനെ സത്കരിക്കുവാന്‍ കിട്ടുന്ന അവസരം ആനന്ദപ്രദമായിട്ടാണയാള്‍ കരുതുക. അതുപോലെ സേവ്യനായ ഈശ്വരനെ പ്രതിമാരൂപത്തില്‍ മുമ്പില്‍വെച്ചു പൂജിക്കുന്നത് ഭക്തനായ ഈശ്വരസേവകനു പരമാനന്ദപ്രദമായിത്തീരും. പക്ഷേ, അയാളുടെ പൂജയ്ക്ക് സാഫല്യമുണ്ടാകണമെങ്കില്‍ തപസ്സു സമ്പാദിക്കണം. തപസ്സ് ഇഷ്ടദേവതയിലുള്ള ഏകാഗ്രതയാണ്.
”മനസശ്ചേന്ദ്രിയാണാം ച ഹൈക്യാഗ്ര്യം പരമം തപഃ” എന്ന സ്മൃതിവാക്യം അതിനു പ്രമാണമാകുന്നു. തപസ്സാകട്ടെ കായികം വാചികം മാനസികം എന്നു മൂന്നു വിധത്തിലുണ്ട്. ദേവന്മാര് ബ്രാഹ്മണര്‍ ഗുരുജനങ്ങള്‍ വിദ്വാന്മാര് തുടങ്ങിയവരെ പൂജിക്കുക, ശുചിത്വം പരിപാലിക്കുക, കാപട്യമില്ലാതെ പെരുമാറുക, ബ്രഹ്മചര്യമനുഷ്ഠിക്കുക, ഒരു പ്രാണിയേയും ദ്രോഹിക്കാതിരിക്കുക മുതലായവയുടെ ശരീരംകൊണ്ടുള്ള തപസ്സ്.
കേള്‍വിക്കാര്‍ക്കു ദുഃഖമുണ്ടാകാതെ, സത്യവും ഹിതവും പ്രിയവുമായി സംഭാഷണം ചെയ്യുന്നതും വേദശാസ്ത്രങ്ങള്‍ പരിശീലിക്കുന്നതും വാക്കുകൊണ്ടുള്ള തപസ്സാണ്. പൂജകള്‍ സംസാരിക്കുമ്പോള്‍ ശ്രോതാവിനു പീഡയോ ഭയമോ വെറുപ്പോ ഉണ്ടാകാതെ സൂക്ഷിക്കണം. താന്‍ പറയുന്ന വിഷയം സത്യമായിരിക്കണം. കേള്‍ക്കാന്‍രസകരവും കേള്‍വിക്കാര്‍ക്കു ഗുണകരവുമായതേ സംസാരിക്കാവൂ. ഇങ്ങനെയുള്ള നാലുഗുണങ്ങള്‍ചേര്‍ന്ന വാക്കുമാത്രമേ തപോമയമാവുകയുള്ളൂ. അതുപോലെ മനശ്ശാന്തിയുണ്ടാക്കുന്ന വേദങ്ങള്‍ വേദാംഗങ്ങള്‍ പുരാണേതിഹാസാദികള്‍ മുതലായവ പഠിക്കുന്നതും വാങ്മയമായ തപസ്സാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: