കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്വ്വകലാശലയില് നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ജി.ഗോപകുമാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
സര്‍വ്വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പള ഇനത്തില്‍ കാസര്‍കോട്ടെ മാതാ സെക്യൂരിറ്റി ഏജന്‍സി വന്‍ ക്രമക്കേട് നടത്തിയതായുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ഇംഗ്ലീഷ് വിഭാഗം തലവനും സര്‍വ്വകലാശാല ചീഫ് വിജിലന്‍സ് ഓഫീസറുമായ ഡോ.പി. പ്രശാന്ത് ചെയര്‍മാനായി ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡോ.കെ. ജയപ്രസാദ്, അസി.രജിസ്ട്രാര്‍ ഡോ.കെ. രാജീവന്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ജി.രാജഗോപാലന്‍ തുടങ്ങിയവര്‍ അംഗങ്ങളായുള്ള കമ്മീഷനാണ് ക്രമക്കേട് അന്വേഷിക്കുന്നത്.
ക്രമക്കേട് സംബന്ധിച്ച് പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. കമ്മീഷന് വിവിധ തലങ്ങളില്‍ നടത്തുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളുണ്ടാകുകയെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
2010 മുതലാണ് മാതാ സെക്യൂരിറ്റി ഏജന്‍സി സര്‍വ്വകലാശാലയില്‍ സേവനം നല്‍കിയിരുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്ന ആരോപണമുണ്ടായിരുന്നു. ജീവനക്കാരെ നിയമിക്കാതെ മാസംതോറും രണ്ടര ലക്ഷം രൂപ വീതം അധികവേതനം പറ്റുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
58 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വേണ്ടി കമ്മീഷന് ഉള്‍പ്പെടെ 2015 ജനുവരി മാസത്തില്‍ മാത്രം 7,70,000 രൂപയാണ് മാതാ സെക്യൂരിറ്റി ഏജന്‍സി കൈപ്പറ്റിയിട്ടുള്ളത്. നിലവിലുള്ള 44 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 58 പേരുടെ അധിക ജോലി ചെയ്യിച്ചാണ് കരാറുകാരന് കൊള്ളലാഭം കൊയ്തത്.
യഥാര്‍ത്ഥത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേതനം 12,000 രൂപയാണ്. ഇതില്‍ നിന്നും 1,500 രൂപ മുതല്‍ 2,000 രൂപ വരെ അനധികൃതമായി ഏജന്‍സി പിരിച്ചെടുത്തതായും തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: