തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ സഹായിച്ചുവെന്ന ആരോപണം നേരിടുന്ന ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുമെത്തി. ഡിജിപിക്കെതിരെ അന്വേഷണം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് നല്കിയ സി.ഡിയില്‍ ഡിജിപിക്കെതിരെ ഒരു തെളിവും ഇല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡിജിപി കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. ആഘോഷിക്കാന്‍ മാധ്യമങ്ങളുളപ്പോള് അതിനെ കൂട്ടുപിടിച്ച് ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനെ സഹായിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായുള്ള റിട്ട. ഡിജിപിയും മുന്‍ കമ്മീഷണറും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവുമാണ് പിസി ജോര്‍ജ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച പരാതിയും സിഡിയും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറിയശഷമാണ് തെളിവുകള്‍ ജോര്‍ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. എന്നാല്‍ ജോര്‍ജ് പുറത്തുവിട്ട തെളിവുകള്‍ കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വവും സര്‍ക്കാരും.
ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴ കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: