സത്ത്വാവസ്ഥയില് നാം വസ്തുക്കളുടെ തനിസ്വരൂപം കാണുന്നു; നാം ഇന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്പുറം പോകുന്നു. നമ്മെ ചൂഴുന്ന കരിങ്കല്‍ക്കോട്ട അഹങ്കാരമാണ്. ഞാന്‍ ഇതും അതും മറ്റതും ചെയ്യുന്നു എന്നിങ്ങനെ നാം എല്ലാം നമ്മോടു ബന്ധിച്ചു വ്യവഹരിക്കുന്നു.
ഈ ക്ഷുദ്രാഹന്തയെ കയ്യൊഴിക്കുക; നമ്മുടെ ഈ പൈശാചികത്വത്തെ കൊല്ലുക. ‘നാഹം, ത്വമേവാ’ ഇതു ജപിക്കുവിന്‍, ഭജിക്കുവിന്‍, ജീവിക്കുവിന്‍. അഹങ്കാരകൃതമായ പ്രപഞ്ചത്തെ പരിത്യജിക്കാത്തിടത്തോളം കാലം, സ്വര്‍ഗ്ഗരാജ്യത്തില്‍ നമുക്കൊരിക്കലും പ്രവേശിക്കാന്‍ കഴിയില്ല; ആര്‍ക്കും ഒരിക്കലും കഴിഞ്ഞിട്ടില്ല, കഴിയുമില്ല.
പ്രപഞ്ചപരിത്യാഗമെന്നാല് അഹങ്കാരവിസ്മരണമാണ്, അതിനെ അറിയായ്ക- ‘ദേഹത്തിലാണെങ്കിലും ദേഹത്തിന്റെയല്ല’ ഈ തെമ്മാടി അഹന്തയെ തുടച്ചുനീക്കണം. നിന്ദിക്കുന്നവരെ അനുഗ്രഹിക്കുക. അവര്‍ നിങ്ങള്‍ക്കു എന്തുമാത്രം നന്മയാണ് ചെയ്യുന്നതെന്നാലോചിക്കുക. അവര്‍ക്കു സ്വയം ക്ഷതിവരുത്താനേ കഴിയൂ. ജനങ്ങള്‍ നിങ്ങളെ വെറുക്കുന്നിടത്തു ചെല്ലുക; അവര്‍ നിങ്ങളുടെ അഹന്തയെ അടിച്ചു പുറത്താക്കട്ടെ;
നിങ്ങളപ്പോള്‍ ഈശ്വരനോടു കൂടുതല്‍ അടുക്കും. തള്ളക്കുരങ്ങിനെപ്പോലെ നാം ഈ പിള്ളയെ, പ്രപഞ്ചത്തെ, ആവിന്നിടത്തോളം കാലം പൊത്തിപ്പിടിക്കുന്നു. എന്നിട്ടൊടുവില്‍ നാമതിനെ ചവിട്ടടിയിലിട്ടു മെതിക്കാന്‍ നിര്‍ബന്ധരാകുന്നു.
അപ്പോള്‍ ഈശ്വരനെ സമീപിക്കാന്‍ നാം സന്നദ്ധരാണ്. സ്വധര്മത്തിനുവേണ്ടി പീഡയേല്ക്കുന്നതു ധന്യമാണ്. നമുക്ക് വായിക്കാനറിഞ്ഞുകൂടെങ്കില് നാം അനുഗൃഹീതരാണ്. എന്തെന്നാല്‍ നമ്മെ ഈശ്വരനില്നിന്നകറ്റാന് അത്രയും കുറച്ചേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: