ജീവിതാനുഭവങ്ങളില്‍നിന്നും സംസാരം ദുരിതപൂരിതമാണെന്നു അച്ഛനമ്മമാര്‍ക്കറിയാം. എന്നിട്ടും കുട്ടികള്‍ ഭക്തിയുടെയും വിരക്തിയുടെയും ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ രക്ഷാകര്ത്താക്കള് അസ്വസ്ഥരാകുകയും അവരെ ലൗകികഭോഗങ്ങളുമായി എങ്ങനെയെങ്കിലും ബന്ധിച്ചിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതാണ് മായ.
പുരാതന ഭാരതത്തില്‍ കുട്ടികള്‍ക്ക് ഈശ്വരന്റെ നാമങ്ങള്‍ നല്‍കുന്നത് പതിവായിരുന്നു. അന്ത്യനിമിഷത്തില്‍ സ്വന്തം കുട്ടിയുടെ നാമോച്ചാരണത്തിലൂടെ ഈശ്വര സ്മരണ ബാധിച്ച് മോക്ഷപ്രാപ്തി നേടാമെന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം. പക്ഷേ കുഞ്ഞുങ്ങള്‍ക്ക് ഈശ്വരനാമം നല്കിയതുകൊണ്ട് മാത്രമായില്ല. അതിനു ഭക്തിയും സാധനയും അനിവാര്യമാണ്.
ഒരു ബ്രാഹ്മണന് നാല് ആണ്‍കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് രാമന്, കൃഷ്ണന്, ഗോവിന്ദന്, മുകുന്ദന് എന്നിങ്ങനെ നാമകരണം ചെയ്തു. അദ്ദേഹം പല രീതിയിലുള്ള അനുഷ്ഠാനങ്ങളും ആചരിച്ചിരുന്നു. നാലു പുത്രന്മാരും വ്യാപാരങ്ങളിലേര്‍പ്പെട്ട് വളരെ ധനം സമ്പാദിച്ചു. ബ്രാഹ്മണന് വൃദ്ധനായി. തന്റെ അന്ത്യം സമീപിക്കാറായെന്നു തോന്നി. ഈശ്വര നാമങ്ങളായ രാമാ, കൃഷ്ണാ, ഗോവിന്ദാ, മുകുന്ദാ എന്നിങ്ങനെ ജപിക്കാന്‍ തുടങ്ങി.
ആ വൃദ്ധന് തന്റെ കുട്ടികളെ നേരിലൊന്നു കാണാന്‍ ഉഴറുകയാണെന്നു ചുറ്റും നിന്നിരുന്നവര്‍ കരുതി. അവര്‍ കച്ചവടസ്ഥലത്തേക്കോടി. കടപൂട്ടി മക്കള്‍ ഉടന്‍ അച്ഛന്റെ അരികിലേക്ക് ഓടിയെത്തി. കുട്ടികളെ കണ്ടയുടന്‍ വൃദ്ധന് ഉല്കണ്ഠയോടെ ചോദിച്ചു- ഓ… നിങ്ങളെല്ലാവരും വന്നോ! അപ്പോള്‍ കടയിലാരുണ്ട്. കട അടയ്ക്കേണ്ട ആവശ്യമെന്തായിരുന്നു. ഇത്രയും പറഞ്ഞ് ്രബാഹ്മണന് അന്ത്യശാസം വലിച്ചു.
മായയുടെ വിനോദം കണ്ടില്ലേ! അന്ത്യനിമിഷത്തില്‍ ഈശ്വരനെ സ്മരിക്കുന്നതിനു പകരം ബ്രാഹ്മണന് കടയേയും വ്യാപാരത്തെയും സമ്പത്തിനെക്കുറിച്ചും സന്താനങ്ങളെക്കുറിച്ചുള്ള ചിന്തകളോടെയുമാണു ദേഹം വെടിഞ്ഞത്.
അജാമിളമോക്ഷം ഒരു എളുപ്പവഴിയായി ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ നിങ്ങള്‍ ഒന്നു ഓര്‍ക്കണം. പൂര്വ്വജന്മത്തില് അജായിമിളന് ഒരു ഭക്തോത്തംസമായിരുന്നു. മഹത്തായ പല പുണ്യകര്‍മ്മങ്ങളും അനുഷ്ഠിച്ചതുകൊണ്ടാണ് അന്ത്യനിമിഷത്തില്‍ നാരായണനെന്ന സ്വന്തം പുത്രനെ വിളിച്ചപ്പോള്‍ ഈശ്വരസ്മരണ മിന്നല്‍വേഗത്തില്‍ മഹസ്സില്‍ തെളിയുകയും ആ സ്മരണ മോക്ഷദായകമായി ഭവിക്കുകയും ചെയ്തു.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: