ആചാരങ്ങള്‍ക്ക് പിന്നിലുള്ള തത്ത്വമോ ശാസ്ത്രീയതയോ അറിയാന്‍ ഒട്ടും ശ്രമിക്കുന്നില്ല. തമാശയായി പറയാറുള്ള ഒരു കഥയുണ്ട്: ഒരു കാര്യസ്ഥന് നാലുപേരെ വിളിച്ച് ഓരോ ജോലി ഏല്‍പ്പിച്ചു. ഒന്നാമന് കുഴി കുഴിക്കണം, രണ്ടാമന് അതില്‍ വിത്തിടണം, മൂന്നാമന് അതില്‍ വെള്ളമൊഴിക്കണം, നാലാമന് ആ കുഴി മണ്ണിട്ടു മൂടണം. അവര്‍ ജോലി തുടങ്ങി. ഒരാള്‍ കുഴി എടുത്തു. എന്നാല്‍ വിത്തിടേണ്ടയാള്‍ അതു ചെയ്തില്ല.
ഇതു കാര്യമാക്കാതെ മൂന്നാമന് വെള്ളമാഴിച്ചു, നാലാമന് കുഴിമൂടുകയും ചെയ്തു. ഫലമോ, അവര്‍ ചെയ്ത ജോലിയെല്ലാം പാഴായി. ഈ ജോലികള്‍ എല്ലാം ചെയ്തതു വിത്തിട്ടു കിളിര്‍പ്പിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ അതുമാത്രം ഉണ്ടായില്ല. ഇതുപോലെയാണ് ഈ ആരാധകരും. ശരിയായ തത്ത്വം ഉള്‍ക്കൊണ്ട് അതു ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കാതെ വെറും ആചാരം എന്നവണ്ണം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
ഇതുമൂലം ക്ഷേത്രവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും ഭക്തികൊണ്ടുള്ള പ്രയോജനം സമൂഹത്തില്‍ വേണ്ടത്ര കാണാന്‍ കഴിയുന്നില്ല. ഭക്തിയും ആദ്ധ്യാത്മികതയും ജനങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല.
മാറ്റം ഒട്ടും ഇല്ല എന്ന് അമ്മ പറയില്ല. ഇത്രയെങ്കിലും ഒക്കെ പിടിച്ചുനില്ക്കുവാന് നമുക്കു കഴിയുന്നുണ്ടല്ലോ. മക്കള്‍ എല്ലാവരും വേണ്ടവണ്ണം ശ്രദ്ധിച്ചാല്‍ ഇതിലും എത്രയോ മടങ്ങു മാറ്റം വ്യക്തിയിലും സമൂഹത്തിലും വരുത്തുവാന്‍ കഴിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: