ആലപ്പുഴ: അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാതെ സിപിഎം നേതൃത്വം ഒളിച്ചുകളി തുടരുന്നതില്‍ ദുരൂഹത.
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വരെ ഈ വിഷയം സജീവ ചര്‍ച്ചയായപ്പോള്‍ പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വന്ന ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ മാസം ആദ്യം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു അണികളുടെ പ്രതീക്ഷയെങ്കിലും വിഷയം അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ല.
2013 ഒക്ടോബര്‍ 31നാണ് കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ചത്. സംഭവം നടന്ന് ഒന്നര വര്‍ഷമാകുമ്പോഴും യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ പാര്‍ട്ടി തയാറാകാത്തതാണ് അണികളെ ആശയക്കുഴപ്പത്തിലാക്കുന്നത്. മുതിര്‍ന്ന നേതാവ് ടി.കെ. പളനി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. മുതിര്‍ന്ന സംസ്ഥാനതല നേതാക്കളുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു പളനിയുടെ ആവശ്യം.
കേസിലെ ഒന്നാംപ്രതിയും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ ലതീഷ് ബി.ചന്ദ്രനും ഇക്കാര്യം ആവശ്യപ്പെട്ട് പിണറായിക്ക് കത്ത് അയച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലതീഷ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. പിന്നീട് കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയും കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റിയും പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എല്ലാം പുതിയ സംസ്ഥാന കമ്മറ്റിയുടെയും സെക്രട്ടറിയുടെയും തലയില്‍ കെട്ടിവച്ച് അന്നത്തെ നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യപരിഗണന പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം കത്തിച്ച സംഭവത്തിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരികയെന്നതാകുമെന്ന പ്രവര്‍ത്തകരുടെ വിശ്വാസവും തകര്‍ന്നു. ക്രൈംബ്രാഞ്ച് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണം വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ടിപി കേസില്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായി പാര്‍ട്ടി ഒരു അദൃശ്യ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കെ.സി. രാമചന്ദ്രന് മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവിടെ ഇത്തരത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ പോലും നേതൃത്വം ഭയക്കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു.
സംസ്ഥാന സമ്മേളനത്തിനെത്തിയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ലതീഷ് ബി.ചന്ദ്രന് കത്ത് നല്‍കിയെങ്കിലും മൗനമായിരുന്നു മറുപടി. കാരാട്ടും സീതാറാം യച്ചൂരിയടക്കമുള്ള നേതാക്കള്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാലുദിവസം ആലപ്പുഴയില്‍ തങ്ങിയിട്ടും മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം സന്ദര്‍ശിക്കാതിരുന്നതും സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഇടപെടലുകള്‍ കാരണമാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: