വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച ജനകീയ നേതാവായിരുന്നു ജി.കാര്ത്തികേയന് എന്ന് മന്ത്രി കെ.എം.മാണി അനുസ്മരിച്ചു. തന്റെ ആത്മസുഹൃത്തിനേയും ഗുണകാംഷിയേയുമാണ് കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അനുശോചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് തന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.
കുലീനമായ പെരുമാറ്റവും വായനാസംസ്ക്കാരവുമാണ് കാര്‍ത്തികേയന്റെ വ്യക്തിമുദ്ര. വായനക്കാര്‍ക്കിടയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ മികച്ച വായനക്കാരനുമായിരുന്നു അദ്ദേഹം. വായനയിലൂടെ നേടിയ ഉള്‍ക്കാഴ്ചകളും ദീര്‍ഘവീക്ഷണവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ ബോധ്യങ്ങളില്‍ ഉറച്ചുനിന്ന നേതാവായിരുന്നു കാര്ത്തികേയന്. നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോഴും വ്യക്തിബന്ധങ്ങള്‍ ഉലയാതെ അദ്ദേഹം സൂക്ഷിച്ചിരുന്നു.
ഏറ്റെടുക്കുന്ന ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിക്കുന്നതില്‍ കാര്ത്തികേയന് നിഷ്കര്‍ഷ പാലിച്ചിരുന്നു. സ്പീക്കര്‍ എന്ന നിലയില്‍ കാര്‍ത്തികേയന്റെ കാലഘട്ടം കേരള നിയമസഭാചരിത്രത്തിലെ ഒരു വ്യത്യസ്ത അദ്ധ്യായമായിരിക്കും. എല്ലാ അര്‍ഥത്തിലും പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു അനുകരണീയമാതൃകയാണ് കാര്‍ത്തികേയന്റെ ജീവിതമെന്നും മാണി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: