ന്യൂദല്‍ഹി: പ്രമുഖ മാധ്യമ പ്രവര്ത്തകന് വിനോദ് മേത്ത (73) അന്തരിച്ചു. ഔട്ട് ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മേത്തയുടെ അന്ത്യം.
മേത്തയെ മാദ്ധ്യമരംഗത്തെ ഏറ്റവും സ്വാധീനമുള്ള എഡിറ്റര്മാരിലൊരാളാക്കിയത് ധൈര്യവും സത്യസന്ധതയും പുലര്‍ത്തുന്ന നിലപാടുകളാണ്.
ഭാരതവിഭജനത്തിന് മുമ്പ് വടക്കന്‍ പഞ്ചാബിന്റെ ഭാഗമായിരുന്ന റാവല്‍പിണ്ടിയില്‍ 1942 മേയ് 31നാണ് വിനോദ് മേത്ത ജനിച്ചത്. മൂന്നു വയസുള്ളപ്പോള്‍ മേത്തയും കുടുംബവും ഭാരതത്തിലേക്ക് കുടിയേറി. ലക്നൗവില്‍ സ്കൂള്‍ വിദ്യാഭ്യാസവും സര്‍വകലാശാല പഠനവും പൂര്‍ത്തിയാക്കി.
പല ജോലികളും നോക്കിയ ശേഷം 1974ല്‍ പുരുഷന്മാര്ക്ക് വേണ്ടിയുള്ള മാഗസിനായ ഡെബോണെയറിന്റെ എഡിറ്റിംഗ് ജോലി ചെയ്തു.
സണ്‍ഡേ ഒബ്സെര്‍വര്‍, ഇന്ത്യന്‍ പോസ്റ്റ്, ദ ഇന്‍ഡിപെന്‍ഡന്റ്, ദ പയനിയര്‍, ഔട്ട്ലുക്ക് എന്നിവ സ്ഥാപിച്ചത് മേത്തയാണ്. 1995ലാണ് മേത്ത ഔട്ട്ലുക്ക് സ്ഥാപിച്ചത്. 2012 ഫെബ്രുവരിയില്‍ അദ്ദേഹം ഔട്ട്ലുക്കിന്റെ പത്രാധിപ സ്ഥാനം ഒഴിഞ്ഞു.
സഞ്ജയ് ഗാന്ധിയുടേയും മീനാകുമാരിയുടേയും ജീവചരിത്രം തയ്യാറാക്കിയത് മേത്തയാണ്. ഏറെ ശ്രദ്ധ നേടിയ ‘ലക്നൗ ബോയ്’ എന്ന പേരില്‍ ആത്മകഥാംശമുള്ള ഓര്‍മക്കുറിപ്പ് 2011ല്‍ മേത്ത പ്രസിദ്ധീകരിച്ചു. മാദ്ധ്യമ പ്രവര്‍ത്തകയായ സുമിതാ പോളാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: