ദിമാപൂര്‍: നാഗാലന്‍ഡില്‍ പീഡനക്കേസിലെ പ്രതിയെ ജയില്‍ തകര്‍ത്ത് തല്ലിക്കൊന്ന സംഭവത്തില്‍ 18 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫരീദ് ഖാനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് 18 പേരെ പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാഗാലന്‍ഡ് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണിത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.പിയും ജയില്‍ മേധാവിയും അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ശനിയാഴ്ച നാഗാലാന്‍ഡ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
അസാം സ്വദേശിയും ദിമാപ്പൂരിലെ വ്യാപാരിയുമായ സയിദ് ഫരീദ് ഖാന്(35) ആണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഇയാളുടെ മൃതദേഹം ശനിയാഴ്ച വൈകിട്ട് സ്വന്തം ദേശമായ കരിംഗഞ്ജിലേക്ക് കൊണ്ടുപോയി. അതേസമയം സംഭവത്തെ തുടര്‍ന്ന് നാഗാലന്‍ഡില്‍ പലയിടത്തും ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. കരിംഗഞ്ജ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്വേഷകരമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടി നാഗാലന്‍ഡില്‍ നാളെ വൈകിട്ട് ആറു മണിവരെ ഇന്റര്‍നെറ്റിനും എസ്.എം.എസുകള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പ്രതിഷേധങ്ങള്‍ക്കുള്ള ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.
അതിനിടെ മാനഭംഗം പുറത്തു പറയാതിരിക്കാന്‍ ഫരീദ് ഖാന് 5000 രൂപ നല്‍കിയെന്ന് പീഡനത്തിനരയായ സ്ത്രീ ഒരു ദേശീയ ചാനലിനോട് വെളിപ്പെടുത്തി. അയാള്‍ തന്റെ അയല്‍വാസി ആയിരുന്നു. പണം വാങ്ങിയ താന്‍ അതുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു.
ഇതേസമയം ഫരീദ്ഖാന് ബലിയാടാവുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. മാനഭംഗം ആരോപിച്ച സ്ത്രീയെ ഫരീദ് ഖാന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ആ സ്ത്രീ പണം ആവശ്യപ്പെട്ടിരുന്നുവെന്നും സഹോദരന് ജമാലുദ്ദീന്‍ ഖാന് ഒരു ചാനലിനോട് പറഞ്ഞു. സ്ത്രീ മാനഭംഗത്തിനിരയായിട്ടില്ലെന്നു മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായും നാഗാലാന്‍ഡ് പൊലീസ് പറഞ്ഞെന്നും ഇയാള്‍ അവകാശപ്പെട്ടു. ജമാലുദ്ദീന്‍ ഖാനും മറ്റൊരു സഹോദരന് കമാല്‍ ഖാനും ഇന്ത്യന്‍ സേനയുടെ അസം റജിമെന്റില്‍ സേവനമനുഷ്ഠിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: