അഹന്തയും ആദ്ധ്യാത്മികതയും ഒന്നിച്ച് നില്ക്കുക സാദ്ധ്യമല്ല. ഒന്നു അപരത്തിന്റെ അഭാവത്തെ കുറിക്കുന്നു. അഹന്തയില്‍ അധിഷ്ഠിതമാണെങ്കിലും തപശ്ചര്യ ശക്തികളെ ഉണ്ടാക്കാം. പക്ഷേ അതേ ശക്തികള്‍തന്നെ ധാര്‍മ്മികമായ അധഃപതനത്തിന് നിദാനവുമാകാം. അഹന്തയെ പരിത്യജിക്കലും ഹൃദയസിംഹാസനം സര്വശക്തന് സമര്‍പ്പിക്കലും ചെയ്യുമ്പോള്‍ ആത്മീയശക്തി ഉദീപ്തമാകും.
പരിശുദ്ധിയുടെ പ്രഭാവമായ ആത്മശക്തി ഉദിക്കുമ്പോള്‍ വിവേകം മാര്ഗദീപമായിതീരും. പ്രേമം പ്രചോദനശക്തിയായി മാറും. ധര്‍മ്മം കര്മ്മാചരണത്തിന്റെ ആധാരമാകും. ശാന്തിസഹജസ്വഭാവമായി മാറും. സേവനകര്‍മ്മം ആത്മാനന്ദപ്രദമാകും.
ശുദ്ധവും വിശാലവുമായ മനസ്സില്‍ കോപമോ, താപമോ, പാപമോ ഉദിക്കുകയില്ല. മൂന്നും അഹന്താബദ്ധമായ മനസ്സിനെയാണ് പീഡിപ്പിക്കുന്നത്. ചിന്തയില്‍ പാപവും വചനത്തില്‍ കാര്‍ക്കശ്യവും കര്‍മ്മങ്ങളില്‍ അധര്‍മ്മവും അനുഭവത്തില്‍ ദുരിതവും കടന്നുകൂടാന്‍ കാരണമാക്കുന്നത് അഹന്തയാണ്.
പാപശക്തികളേയും വൈരുദ്ധ്യങ്ങളേയും ചരിത്ര പ്രവണതകളേയും പ്രതിരോധിക്കാന്‍ സമര്‍ത്ഥമായി പ്രപഞ്ചത്തില്‍ അനവരതം വര്‍ത്തിക്കുന്ന ആദ്ധ്യാത്മികശക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ മൂന്ന് പ്രകടിതരൂപങ്ങളാണ് സര്വ്വാത്മഭാവവും ശാശ്വതശാന്തിയും വിശ്വപ്രേമവും. ഈശ്വരശക്തി സഗുണസ്വരൂപമായി പ്രകടമാവുമ്പോള്‍ ഈ മൂന്നു അത്ഭുതശക്തികളും പരിപൂര്‍ണമായ ഭാവത്തില്‍ ആ സഗുണേശ്വരനില്‍ സമ്മേൡക്കുന്നത് കാണാം.
നിങ്ങളുടെ ചിന്തയും വാക്കും കര്‍മ്മവും ഈശ്വരബദ്ധമാവുമ്പോള് അഹന്ത പിന്‍വാങ്ങുന്നു. ശുദ്ധീകരണം സമാരംഭിക്കുന്നു. ആത്മശക്തി അനുക്രമം അഭിവൃദ്ധമായി പ്രകടമാവും. ആത്മശക്തിയുടെ അഭാവത്തില്‍ നിങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നന്മചെയ്യാനുള്ള ശക്തി ഉണ്ടായിരിക്കയില്ല.
ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്ന കര്‍മ്മങ്ങളും അനുഭൂതിയില്നിന്നുദിക്കുന്ന വാക്കുകളും ശുദ്ധമനസ്സില്നിന്ന് സ്ഫുരിക്കുന്ന ചിന്തകളും മഹത്തായ ആത്മതേജസ്സിന്റെ പ്രസരണങ്ങളാണ് ഈ മൂന്ന് ശക്തികളെക്കാള്‍ സമുല്‍കൃഷ്ടമാണ് ബ്രഹ്മനിഷ്ഠമായ മനസ്സ് എന്നറിയുക.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: