മലപ്പുറം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാമ്പിനെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 31 ന് ക്യാമ്പ് ആരംഭിക്കാനുള്ള തീരുമാനത്തെ എന്‍ടിയു അടക്കമുള്ള അദ്ധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. യാത്രയയപ്പ് സമ്മേളനങ്ങള്‍ മാര്‍ച്ച് 31 നാണ് നടത്തുക.
അവസാന പ്രവൃത്തിദിവസം സ്കൂള്‍ ഹാജര്‍പ്പട്ടികയില്‍ ഒപ്പിടണമെന്ന് നിര്‍ബന്ധമാണ്. 31ന് പ്രവൃത്തി ദിവസമായതിനാല്‍ അദ്ധ്യാപകര്‍ക്ക് സറണ്ടര്‍ ആനുകൂല്യം ലഭിക്കില്ല.
ഈ സാഹചര്യത്തില്‍ ക്യാമ്പ് തുടങ്ങുന്നത് ഏപ്രില്‍ ഒന്നാം തിയതീയിലേക്ക് മാറ്റണം. അല്ലെങ്കില്‍ മാര്‍ച്ച് 30ന് സ്കൂള്‍ അടച്ച് 31ന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന അദ്ധ്യാപകര്‍ക്ക് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കണം.
ഒരു ദിവസം രണ്ട് കെട്ട് പേപ്പറിലധികം നോക്കാന്‍ അദ്ധ്യാപകരെ നിര്‍ബന്ധിക്കരുത്. ഫലം വന്ന് 15 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. സൂപ്പര്വിഷന് ഇന്വിജിലേറ്റേഴ്സിന് ദിവസം 250 രൂപ നല്‍കണം.
40 മാര്‍ക്കിന്റെ പേപ്പറിന് ഏഴ് രൂപയും 80 മാര്‍ക്കിന്റെ പേപ്പറിന് 10 രൂപയും പ്രതിഫലം നല്‍കണം. ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. കൊടുംചൂടില്‍ പാലക്കാട് നടക്കുന്ന ക്യാമ്പില്‍ എയര്‍ കൂളര്‍ സ്ഥാപിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ടിയു വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: