ധനമന്ത്രി കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ എല്‍ഡിഎഫ് നിയമസഭയുടെ ബജറ്റ് സമ്മേളനം ഏതാണ്ട് അലങ്കോലമാക്കുമെന്നുറപ്പായി. കോഴ വിവാദത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആപ്പീസുകളിലേക്കു സമരം വ്യാപിപ്പിക്കാനല്ല മറിച്ച് സമരക്കാരെ അടിച്ചൊതുക്കുവാന്‍ ഭരണക്കാരും. രണ്ടും കല്‍പ്പിച്ചാണ് കേരള ഭരണം മുന്നോട്ടുപോകുന്നത്.
പണക്കൊഴുപ്പിന്റെ ധാര്ഷ്ട്യത്തില് സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന വ്യക്തിയെ രക്ഷപ്പെടുത്തുവാന്‍ സംസ്ഥാന പോലീസിലെ ഉന്നതഉദ്യോഗസ്ഥര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുനനു.
കേരളം കോഴക്കാരുടെയും തട്ടിപ്പുകാരുടേയും മയക്കുമരുന്നു ലോബിയുടെയും കള്ളക്കടത്തുകാരുടെയും കൈകളില്‍ അകപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈയടുത്തകാലത്തെ വാര്‍ത്തകളെല്ലാം. എല്ലാ ആരോപണങ്ങളിലും പ്രതികളായി മുഖ്യമന്ത്രി മുതല്‍ എംഎല്‍എമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ വിധേയരാകുക. കേരളം കാണാത്തതും കേള്‍ക്കാത്തതുമായ അധാര്‍മികമായ ചെയ്തികളുടെ കാലഘട്ടമാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ ആപ്പീസുകള്‍, പോലീസ് സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭരണത്തിന്റെ, അഴിമതിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.
അഴിമതിയുടെ അതിപ്രസരം മൂലം ആ വാക്കിനെ ന്യായവല്ക്കരിക്കുന്ന കാഴ്ചയാണ് കേരളീയ സമൂഹത്തിലെ താഴെതട്ട് മുതല്‍ മുകള്‍ തട്ട് വരെ ഉള്‍ക്കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് കെഎസ്ഇബി ആപ്പീസില് കാര്യങ്ങള്‍ നടക്കണമെങ്കില്‍ കൈക്കൂലി കൊടുക്കണം. അതില്‍ ഒരു പ്രശ്നവുമില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് വരണമെങ്കില്‍ ആ സ്ഥാപനത്തിലെ തൂണിനും തുരുമ്പിനും നല്‍കണം കൈമടക്ക്. കൈക്കൂലി വാങ്ങി കാര്യം നടത്തിക്കൊടുക്കാത്ത ഉദ്യോഗസ്ഥരും ഈ സ്ഥാപനത്തിലുണ്ട്. പകല്‍ ക്കൊള്ളയാണ് കെഎസ്ഇബി സാധാരണക്കാരോട് ചെയ്യുന്നത്.
ജനങ്ങളോട് മര്യാദയായി സംസാരിക്കുന്ന ആളുകളെ ഈ വകുപ്പില്‍ കാണുക പ്രയാസം. ആവശ്യക്കാര്‍ അടിമകളായി പെരുമാറിയാല്‍ മാത്രമേ ഈ വകുപ്പില്‍നിന്നും എന്തെങ്കിലും കാര്യം സാധിക്കാനാകൂ. ജനങ്ങളുടെ നികുതിപ്പണം പറ്റി ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണക്കൊതി മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ കാണിക്കുന്നതല്ലേ താഴ്ന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാകൂ.
ആവശ്യക്കാരന്റെ വരുമാനമൊന്നും കൈക്കൂലി കാര്യത്തില്‍ പ്രശ്നമല്ല. ഒരു പണി നടത്തണമെങ്കില്‍ ആളനുസരിച്ച് വീതം വയ്ക്കാനുള്ള തുക കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. അത് നല്കിയാല് മാത്രമേ വൈദ്യുതി ലഭ്യമാകൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ഇരുട്ടത്തിരുത്തുന്ന നടപടിക്രമങ്ങളും ഈ വിഭാഗത്തിലുണ്ട്.കഷ്ടകാലത്തിന് നാട്ടില്‍ വൈദ്യുതി പോയാല്‍ ഈ ആപ്പീസില് വിളിച്ചുപറയുന്നവന്റെ കൈപ്പൊള്ളുന്ന അവസ്ഥവരെ വന്നിരിക്കുന്നു.
ജല അതോറിറ്റിയിലെ പ്രമാണിമാരും ഇതില്‍നിന്നും വിഭിന്നമല്ല. ഒരു വകുപ്പ് വൈദ്യുതിമുടക്കുമെന്നതും ഈ വകുപ്പ് മനുഷ്യന്റെ വെള്ളംകുടി മുട്ടിക്കുമെന്നതുമാണ് ഏകവ്യത്യാസം. ഉപയോഗിക്കാത്ത വെള്ളത്തിനും വൈദ്യുതിക്കും പണം നല്‍കണമെന്ന ബില്ലുകള്‍ രണ്ടുകൂട്ടരുംതരും. ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങളും പ്രശ്നം ഗൗരവതരമാക്കിയതിനുശേഷം കൈക്കൂലിക്കായി വില പേശലും! രണ്ടും അവശ്യവസ്തുക്കളായതിനാല്‍ പൊതുജനം കൈക്കൂലി നല്കുവാന് നിര്‍ബന്ധിതരാവുകയാണ്. ജലവൈദ്യുതി പദ്ധതികളുടെ നടത്തിപ്പിലും ജലവിതരണത്തിനായി പൈപ്പിട്ടതിലുമാണ് കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടന്നിട്ടുള്ളത്.
തമിഴ്നാടിനായി അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ കാര്യക്ഷമമായി നടപ്പാക്കാതിരിക്കാനും നദീജല പങ്കുവയ്ക്കല്‍ കരാറുകളും കേസുകളും തോറ്റുകൊടുക്കുന്നതിനും വേണ്ടി നടന്ന അഴിമതിക്കഥകള്‍ അന്വേഷണ വിധേയമാക്കേണ്ട വസ്തുതയാണ്. പല വഴിയ്ക്കും ഉദ്യോഗസ്ഥര്‍ക്ക് പണം ലഭ്യമാകുന്നുണ്ടെങ്കിലും ജലവിഭവവകുപ്പില് കാര്യങ്ങള്‍ നടക്കണമെങ്കില്‍ കൈക്കൂലി കൊടുക്കണം. നാടുമുഴുവന്‍ പൈപ്പിട്ട് കോടികള്‍ തട്ടിയെടുത്ത വകുപ്പാണ് ജലവിഭവവകുപ്പ്. ഇക്കാര്യത്തില്‍ താഴെതട്ട് മുതല്‍ മേല്‍ത്തട്ട് ഉദ്യോഗസ്ഥര്‍വരെ അഴിമതിപ്പണത്തില്‍ പങ്ക് അക്കാലത്ത് പറ്റിയവരാണ് അതുകൊണ്ടുതന്നെ അവര്‍ക്കെന്നും ശമ്പളം വെറും ചടങ്ങും കിമ്പളം വരുമാനമാര്‍ഗ്ഗവുമാണ്.
ഈ ആപ്പീസുകളെ ചുറ്റിപ്പറ്റി കറങ്ങുന്ന രാഷ്ട്രീയമേലാളന്മാരും ജനപ്രതിനിധികളും കൈക്കൂലിയില്‍ പങ്കുപറ്റുന്നവരാണെന്നതിനാല് പ്രതികരിക്കേണ്ടവരുടെ ഒച്ച ഒരിക്കലും പൊങ്ങാറില്ല. കേഡര്‍ പാര്‍ട്ടികളും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ജനം കൈക്കൂലി കൊടുത്ത് മുടിയുന്ന കാഴ്ചയാണ് കേരളമൊട്ടുക്കുമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ കാണുന്നത്. സംസ്ഥാനത്തെ അഴിമതിയുടെ അച്ചുതണ്ടായി മാറിയിരിക്കുന്ന മറ്റൊരു ആപ്പീസാണ് കേരള മലിനീകരണ നിയന്ത്രണബോര്ഡിന്റേത്. ഏറ്റവും മലിനീകരണം നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന കമ്പനികള്‍ക്ക് പാരിതോഷികം നല്കി ആദരിക്കുന്ന മറ്റൊരു ആപ്പീസും കേരളത്തിലില്ല
. മലിനീകരണത്തിനെതിരെ ജനങ്ങളോടൊപ്പം നില്‍ക്കേണ്ട ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുതലാളിമാരുടെ പോക്കറ്റിലെ കളിപ്പാവകളായിമാറിയിരിക്കുന്നു. ക്വാറികള്‍ അനുവദിക്കല്‍, മെറ്റല്‍ ക്രഷറുകളുടെ കണ്‍സെന്റ്, ജലമലിനീകരണവും വായുമലിനീകരണവും നടത്തുന്ന വ്യവസായശാലകള്‍ക്ക് ക്ലീന്‍ചിറ്റ്, ഇല്ലാത്ത മലിനീകരണനിയന്ത്രണ ഉപാധികള്‍ സ്ഥാപിച്ചെന്ന് വരുത്തിത്തീര്‍ക്കുക, വിഷം തുപ്പുന്ന വാഹനങ്ങള്‍ക്ക് മാലിന്യവിമുക്ത സര്‍ട്ടിഫിക്കറ്റ് നല്കല് തുടങ്ങി തൊട്ടതിനൊക്കെ ”പാരിതോഷികം” ലഭിക്കുന്ന മറ്റൊരു ആപ്പീസും കാണില്ല. പിന്നെന്താ പൈസ കൊടുത്താല്‍ കാര്യം നടക്കും എന്ന ഒരു ആശ്വാസം മാത്രം.
റിപ്പോര്‍ട്ടുകളുണ്ടാക്കുവാന്‍ മിടുക്കരാണിവര്‍. ആവശ്യം പറയണമെന്നു മാത്രം! നിരക്ക് അവര്‍ നിശ്ചയിക്കും. ചെറിയ കാര്യം നടക്കുവാന്‍ വന്‍ കൈക്കൂലി വാങ്ങി പിടിക്കപ്പെട്ട ഉദ്യോഗസ്ഥരും കെഎസ്പിസിബിയിലുണ്ട്. തന്റെ ആവശ്യം നടക്കുവാനുള്ള തുകയാണ് ഇവര്‍ ചോദിക്കുക എന്നുമാത്രം. മകള്‍ക്ക് മെഡിസിന് സീറ്റ് കിട്ടുവാന്‍ വേണ്ട തുക മുഴുവന്‍ ഒരു കസ്റ്റമറുടെ പോക്കറ്റില്‍നിന്ന് ഈടാക്കുവാന്‍ പരിശ്രമിച്ചപ്പോഴാണിയാള് അകത്തായത്.
അതിഭീകരമായി മലിനീകരണം നടത്തുന്ന ഫാക്ടറികള്‍ക്കും മാലിന്യങ്ങള്‍ പരിധിക്ക് അകത്താണെന്നെഴുതി റിപ്പോര്‍ട്ടു കൊടുക്കുവാന്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഒരു മടിയുമില്ല. കേരളത്തിലിന്നുവരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിക്കെതിരെയും കാര്യമാത്ര പ്രസക്തമായ നടപടിയിലേക്ക് കടക്കുവാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ നല്ല കറവയുള്ള സ്ഥാപനമായി ഇതുമാറി. നിയമപ്രകാരം പരിശോധനകള്‍ നടത്തി കോടതികളില്‍ പരിശോധനാഫലം നല്‍കേണ്ട സ്ഥാപനമായതിനാല്‍ ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരിക ഈ സ്ഥാപനത്തെയാണ്. അതുകൊണ്ട് തന്നെ അഴിമതി അരങ്ങുതകര്‍ക്കുന്ന കാഴ്ചയാണിവിടെ.വില്ലേജ്, രജിസ്ട്രേഷന് എന്നീ ഓഫീസുകള്‍ പൊതുജനത്തിന് കയറാതെ വേറെ വഴിയില്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.
ഓരോ കാര്യത്തിനും വിവിധ കൈക്കൂലി നിരക്കുകളാണിവിടെയെല്ലാം. വീടും സ്ഥലവും രജിസ്ട്രേഷന് കഴിഞ്ഞാല്‍ നടക്കുന്ന പോക്കുവരവെന്ന ചാകര ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിധിപോലെയാണ്. എല്ലാ ദിവസവും നടവരവ് ലഭ്യമാക്കുന്ന രീതിയില്‍ പോക്കുവരവുകള്‍ നടക്കുക പല ദിവസങ്ങളിലാണ്. പണ്ടൊക്കെ കൈക്കൂലി പങ്കുപറ്റുന്നതില്‍ സ്ത്രീകള്‍ നന്നേ കുറവായിരുന്നു. ഇന്ന് അതിനെല്ലാം മാറ്റം വന്നിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതിരംഗത്ത് സ്ത്രീ ശാക്തീകരണം നടന്നില്ലെന്നത് തെറ്റായ വ്യാഖ്യാനമാണ്. റിയല്‍ എസ്റ്റേറ്റ് രംഗം കൊഴുത്തതോടെ രജിസ്ട്രേഷന് ആപ്പീസുകള്‍ വളരെ സജീവമാണ് കേരളത്തില്‍. കച്ചവടം കോടികളുടേതാകുമ്പോള് കൈക്കൂലി ലക്ഷത്തിലെത്തുമെന്നാണ് സംസ്ഥാനത്തെ പട്ടണങ്ങളിലെ സ്ഥിതി. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളക്കമ്മീഷനുകള്‍ വഴി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പുതുക്കി ജീവനക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ആഡംബര ജീവിതത്തിനുടമയാക്കുന്ന അവര്‍ക്ക് കിമ്പളമില്ലാതെ ജീവിക്കുകയെന്നത് അപ്രായോഗികമാണെന്ന നില വന്നിരിക്കുന്നു കേരളത്തില്‍.
ജനങ്ങളുടെ ഈ ദുരവസ്ഥയൊന്നും ഭരണക്കാര്‍ ഒരിക്കലും കാണാറില്ല. അതുകൊണ്ട് തന്നെ ആവശ്യക്കാരനായ സാധാരണക്കാരന്റെ കീശ കൈക്കൂലി നല്കി കാലിയാകുകയാണ്. വാഹനവകുപ്പിലെ കൈക്കൂലി നിരക്ക് നാട്ടില്‍ പാട്ടാണ്. അപകടങ്ങള്‍, നികുതി നിശ്ചയിക്കല്‍, ഡ്രൈവിംഗ് പുതുക്കല്‍, വണ്ടികളുടെ രജിസ്ട്രേഷന്, വാഹനപരിശോധന, പെര്‍മിറ്റ് പുതുക്കല്‍ എന്നിവക്കെല്ലാം ചടങ്ങായി മാമൂല് നല്‍കേണ്ട അവസ്ഥയുണ്ട്. എല്ലാറ്റിനും ഏജന്റുമാരുണ്ടെന്ന സമാധാനമാണീ ഡിപ്പാര്ട്ടുമെന്റില്.
കേരളത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ നടന്ന വാഹനപ്പെരുപ്പം ഏറ്റവും അധികം ഗുണമുണ്ടാക്കിയത് ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഒരുപക്ഷേ വിവിധസ്ഥലങ്ങളിലെ കൈക്കൂലി ലഭിക്കുന്നതിലെ ഏറ്റക്കുറച്ചിലനുസരിച്ച് സ്ഥലം മാറ്റം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ള വകുപ്പാണ് വാഹനവകുപ്പ്. കൈ നനയാതെ മീന്‍ പിടിക്കാന്‍ അറിയുന്ന ഉദ്യോഗസ്ഥരും ഏറ്റവും കൂടുതല്‍ ഇവിടെയാണ്. പല ആപ്പീസുകളിലെയും നിത്യഭക്ഷണവും വണ്ടികളുടെ ഡീസലും കസ്റ്റമേഴ്സ് സൗജന്യമായി നല്‍കിവരുന്ന ആപ്പീസുകളുണ്ടത്രെ! മുഖ്യമന്ത്രി മുതല്‍ അഴിമതി ആരോപണവിധേയരായതിനാല്‍ താഴെതട്ടിലെ ഭരണത്തിലും അല്‍പ്പമൊക്കെ അഴിമതിയാകാം എന്ന മാനസികാവസ്ഥയിലെത്തി നില്ക്കുന്നു സംസ്ഥാനത്തെ ഭരണയന്ത്രവും ജനങ്ങളും.
തദ്ദേശ സ്വയംഭരണവകുപ്പിലാണ് ഏറ്റവും കൂടുതല്‍ പരസ്പര സഹായസഹകരണത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കൈക്കൂലിയുടെ കാര്യത്തില്‍ വര്‍ത്തിക്കുന്നത്. ആരോഗ്യം, കെട്ടിടനിര്‍മാണം, പരസ്യം, റോഡ് പണി, കാന പണി, മാലിന്യ നിര്‍മാര്‍ജനം എന്നീ ഉപവിഭാഗങ്ങളെല്ലാം തദ്ദേശ ഭരണത്തില്‍ ചാകരയാണ്.
മണല്‍വാരല്‍, കുടിവെള്ള വിതരണം എന്നിവയുടെ പേരില്‍ ലഭിക്കുന്ന കിമ്പളം ബോണസാണ്. ഒരു വീടിന് നമ്പറിട്ട് കിട്ടുന്നതുവരെയുള്ള പെര്‍മിറ്റ്, അംഗീകാരം, ചട്ടലംഘനപരിശോധന എന്നിവയെല്ലാം കൈക്കൂലി ലഭിക്കുന്ന അംഗീകൃത ഉപവകുപ്പുകളാണ്.
അളവുതൂക്ക വിഭാഗം, വില്‍പ്പന നികുതി വിഭാഗം, വിനോദസഞ്ചാര വിഭാഗം, റവന്യൂ വിഭാഗം, പോലീസ് സ്റ്റേഷനുകള്‍, കൃഷി വകുപ്പ്, വനംവകുപ്പ് തുടങ്ങി പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ കയറിയിറങ്ങുന്ന സര്‍ക്കാര്‍ വിഭാഗങ്ങള്‍ സേവനം മാറ്റിവച്ച് ധനസമ്പാദനത്തിനായി ഭരണഘടനയെയും നിയമങ്ങളെയും ചട്ടങ്ങളെയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെയും ഉപാധിയാക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി.
അവശ്യസാധനങ്ങളുടെ വില വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന, കുടിവെള്ള ചാര്‍ജ്, നികുതി വര്‍ധന എന്നിവയാല്‍ പൊറുതിമുട്ടി ജീവിക്കുന്ന ജനങ്ങള്‍ക്ക് സംസ്ഥാനത്തെ കൈക്കൂലി ഭരണം കടുത്ത സാമ്പത്തിക പ്രതിസന്ധി തീര്‍ത്തിരിക്കയാണ്. വേലിതന്നെ വിളവുതിന്നുന്ന ഈ കാലഘട്ടത്തില്‍ ആരോട് പരാതി പറയും എന്ന ചിന്തയിലാണ് കേരള ജനത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: