തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. ഇതിന് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് യോഗത്തിന് ശേഷം അറിയിച്ചു.
ഈ ആഴ്ചതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തന് ഒഴിയുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യോഗത്തില്‍ കേരള കോണ്‍ഗ്രസ്(എം) അവകാശം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ യോഗം തീരുമാനമെടുത്തിട്ടില്ല. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ശക്തനെ ആ സ്ഥാനത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സ്പീക്കറുടെ അസാന്നിധ്യത്തില്‍ പതിമൂന്നാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയന്ത്രിച്ചത് ശക്തനായിരുന്നു. ശക്തനെ സ്പീക്കര്‍ ആക്കുന്നതോടെ യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന നാടാര്‍ സമുദായത്തെ ഒരുപരിധിവരെ തൃപ്തിപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.
ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പൂര്‍ണ ചുമതല ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തനു കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: