ന്യൂദല്‍ഹി: നീണ്ട ഒന്‍പതുമാസത്തെ ‘ബലംപിടുത്ത’ത്തിന് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ഭരണം നിലനിര്‍ത്തുന്നതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു മമതയുടെ സന്ദര്‍ശനം.പ്രധാനമന്ത്രി സംസ്ഥാനത്തെ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മമത ബാനര്‍ജി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും സാമ്പത്തിക ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മമനത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ ആവുംവിധം സഹായിക്കാമെന്ന ഉറപ്പുനല്കിയാതും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാപദ്ധതി, ശിശുക്ഷേമപദ്ധതികള്‍ എന്നിവയ്ക്കെല്ലാം കേന്ദ്രസഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മെട്രോ പദ്ധതിക്ക് കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും മമത പറഞ്ഞു.
സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക പശ്ചിമബംഗാളിന് സ്വന്തമായെടുക്കാമെന്നും ഗംഗാ ശുചീകരണ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന തുക വലിയ തോതില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതാണെന്നും പ്രധാനമന്ത്രി പശ്ചിമബംഗാള്മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുപതിനായിരം കോടിയിലധികം രൂപയാണ് കല്‍ക്കരിപ്പാടം ലേലത്തിലൂടെ പശ്ചമബംഗാളിന് ലഭിക്കുന്നത്.
കടംതിരിച്ചടയ്ക്കലിന് സഹായം തേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. രാഷ്ട്രീയ വൈര്യം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയെ നിരന്തകം വിമര്‍ശിച്ചിരുന്ന അവര്‍ നീതിആയോഗിന്റെ യോഗത്തില്‍ പോലും പങ്കെടുക്കാതെ മാറിനിന്നു.
ആദ്യയോഗത്തില്‍ സംസ്ഥാനം പ്രതിനിധിയെ പോലും അയച്ചിരുന്നില്ല. ഒടുവില്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ പദ്ധതിവിഹിതം ലഭിക്കണമെങ്കില്‍ നീതിആയോഗുമായി സഹകരിക്കണമെന്ന ബോധം ഉണ്ടായപ്പോഴാണ് തുടര്‍യോഗങ്ങളില്‍ പ്രതിനിധികളെ അയക്കാന്‍ മമത ബാനര്‍ജി തയ്യാറായത്.
സംസ്ഥാന ധനമന്ത്രി അമിത് മിത്ര, ചീഫ് സെക്രട്ടറി സഞ്ജയ് മിത്ര, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളേയും രക്ഷിക്കുന്നതിനായി സിബിഐയെ നിയന്ത്രിക്കണമെന്ന അപേക്ഷയുമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടതെന്ന് സിപിഎം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: