തിരുവനന്തപുരം: മലപ്പുറത്ത് നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തില്‍ ആഢ്യന്‍പാറ വേങ്ങോട് കോളനിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പട്ടികവര്‍ഗ്ഗക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നിലമ്പൂര്‍ ഐടിഡിപി പ്രോജക്ട് ഓഫീസറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് പെണ്‍കുട്ടികളും ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരാണെന്നും ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്ന് സംശയിക്കുന്നതായും പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ പോത്തുകല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളെയും ചെറുപുഴ വാരിക്കലിലുള്ള നിര്‍ഭയ എന്ന പുനരധിവാസ സ്ഥാപനത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: