ആലപ്പുഴ: പുതുതായി നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബഹുനില മന്ദിരങ്ങളിലും അംഗപരിമിതര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടില്ലെങ്കില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കുന്ന തരത്തില്‍ നിയമം നിര്‍മ്മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്.
അംഗപരിമിതര്‍ക്കുള്ള കമ്മീഷന് ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആശയ വിനിമയം നടത്തണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ആലപ്പുഴ പുള്ളിക്കണക്ക് ഡി. ഗോപാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗപരിമിതര്‍ക്ക് കയറിചെല്ലാനുള്ള സംവിധാനം ഇല്ലെന്ന് ആരോപിച്ചാണ് ഗോപാലകൃഷ്ണന് പരാതി നല്‍കിയത്.
സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ റാമ്പുകളും വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ടോയ്ലെറ്റുകളും സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
അംഗപരിമിതര്‍ക്കുള്ള കമ്മീഷണര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് പറയുന്നു. 4668 സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളിലും 3716 എയ്ഡഡ് സ്കൂളുകളിലും അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കുന്ന 1000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങളില്‍ റാമ്പ് സൗകര്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കളക്ട്രേറ്റിലും മറ്റും അംഗപരിമിതര്‍ക്ക് ലിഫ്റ്റില്ലെന്ന് കമ്മീഷന് അംഗം ഉത്തരവില്‍ പറയുന്നു. നിലവിലുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: