ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്നലെ ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.
താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് പതിനായിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി പര്യവസാനിച്ചത്. ക്ഷേത്രത്തിനകത്തെ എല്ലാ ദേവീ ദേവന്മാര്ക്കും ഭൂതഗണങ്ങള്‍ക്കും പൂജാവിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി.
രാവിലെ പന്തീരടീ പൂജയ്ക്കുശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടന്നു.
ഉത്സവബലി ദര്‍ശിക്കാന്‍ ഭക്തജനസഹസ്രം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ഇന്നും നാളെയും ദീപാരാധനയ്ക്കുശേഷം ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന് പുറത്തിറങ്ങും. ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് ഭഗവതിമാടത്തിലൂടെ ആറാട്ടുകടവിലെത്തുന്ന ഭഗവാന്റെ തങ്കതിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷമാണ് രുദ്രതീര്‍ത്ഥത്തില്‍ ആറാടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: