എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കുന്നതിനായി എരുമേലി പഞ്ചായത്ത് വിഭജിച്ചപ്പോള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഉത്തരവുകളുടെ ലംഘനമാണ് ഇതെന്നും പരാതി നല്കി. കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പ്രൊപ്പോസ് സ്വദേശി ഒറ്റപ്ലാക്കല്‍ ഹസന്‍കുഞ്ഞാണ് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച സെക്രട്ടറി പരാതിക്കാരെ ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് കാണാന്‍ തീരുമാനിച്ച് ഇന്നലെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
എരുമേലി പഞ്ചായത്തിലെ നിലവിലുള്ള പത്തൊന്‍പതാം വാര്‍ഡായ പ്രൊപ്പോസ് രണ്ടായി വിഭജിച്ചതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും വാര്‍ഡുകള്‍ വിഭജിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായും വോട്ടര്‍മാരുടെ എണ്ണം പരിശോധിച്ചും വേണമെന്നും പരാതിയില്‍ പറയുന്നു. ഒരു വാര്‍ഡ് ഒന്നായി മാറ്റുന്നതിനു പകരം രണ്ടാക്കിയത് സര്‍ക്കാര്‍ മാനദണ്ഡത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. തോട്, പുഴ, വനം തുടങ്ങിയ പ്രകൃതിദത്തമായ അതിരുകള്‍ ഒന്നുപോലും പരിഗണിക്കാതെ വാര്‍ഡ് വിഭജനത്തില്‍ എംഇഎസ് പ്രൊപ്പോസ് റോഡ് അതിര്ത്തിയാക്കിയതിനു പിന്നിലും നിയമലംഘനമാണെന്നും പറയപ്പെടുന്നു.
എന്നാല്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഏറെ കൊട്ടിഘോഷിച്ച മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണത്തിനെതിരെ വളഞ്ഞവഴിയില്‍ എത്തിയ പരാതിക്കു പിന്നില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്നും പ്രൊപ്പോസ് വാര്‍ഡ് മുഴുവനായും പുതിയ പഞ്ചായത്തിലുള്പ്പെടുത്താനുള്ള തന്ത്രമാണ് പരാതിക്ക് പിന്നിലെന്നും പറയുന്നു. പരാതിക്കാരന് പരാതിയുമായി കോടതിയിലെത്തിയാല്‍ പുതിയ പഞ്ചായത്ത് രൂപീകരണ വിജ്ഞാപനം പോലും റദ്ദാക്കാന്‍ ഇടയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: