ബ്യൂനോസ് ഐറസ്: വടക്കന്‍ അര്‍ജന്റീനയില്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് 10 പേര് മരിച്ചു. ലാ റിയോജ പ്രവിശ്യയിലെ നഗരമായ വില്ല കോസ്റ്റലിയിലായിരുന്നു അപകടം.
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് സ്പോര്‍ട്സ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന രണ്ട് ഹെലികോപ്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ലാ റിയോജ പ്രവിശ്യയിലെ വില്ല കാസ്റ്റെല്ലിയിലൂടെ രണ്ട് ഹെലികോപ്ടറുകളിലായി പറന്ന് ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് ആകസ്മികമായി കൂട്ടിയിടിച്ചത്. ഇതേ തുടര്‍ന്ന് വന്‍ സ്ഫോടനം ഉണ്ടായെന്നും ഇരു ഹെലികോപ്ടറുകളിലും ഉണ്ടായിരുന്നവര്‍ മരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ ഒരാള്‍ ഒഴികെ എല്ലാവരും ഫ്രഞ്ച് പൗരന്മാരാണ്.
അര്‍ജന്റീന സ്വദേശികളായ രണ്ട് പൈലറ്റുമാരും എട്ട് ഫ്രഞ്ച് പൗരന്മാരുമാണ് മരിച്ചത്. ഇതില്‍ ലോകത്തെ മികച്ച നാവികരില്‍ ഒരാളായ ഫ്ലോറന്‍സ് അര്‍താഡ്(57), നീന്തലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ കാമിലി മുഫത്(25), പ്രമുഖ ബോക്സറായ അലെക്സിസ് വാസ്റ്റിന്(28), എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
നല്ല കാലാവസ്ഥ ആയിരുന്നെന്നും എന്നാല്‍ എങ്ങനെയാണ് ഇരു ഹെലികോപ്ടറുകളും തമ്മില്‍ കൂട്ടിയിടിച്ചതെന്ന് അറിവില്ലെന്നും പ്രാദേശിക വക്താവ് ഹോറാസിയോ അലാര്‍കോണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തകര്‍ന്ന് കിടക്കുന്ന രണ്ട് ഹെലികോപ്ടറുകളുടെ ചിത്രങ്ങളും അര്‍ജന്റീനയിലെ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവത്തെപ്പറ്റി എയര്‍ ഫോഴ്സ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: