സഹസ്രാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ഇന്ന് ഭഗവാന് ആറാട്ട്. ഇന്നലെ പള്ളിവേട്ടയ്ക്ക് ഇവിടം ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുവായൂര്‍ എന്നും ഭക്തജനകോടികളുടെ ആശയും ആശ്വാസകേന്ദ്രവുമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അര്‍ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടര്‍ന്ന് ഉഗ്രസര്‍പ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന് ജനമേജയന് തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സര്‍പ്പവംശത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്നതിനായി ‘സര്‍പ്പസത്രം’ എന്ന ഉഗ്രയാഗം നടത്തി.
നിരപരാധികളായ അസംഖ്യം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ ചത്തൊടുങ്ങി. എന്നാല്‍ അമൃത് കുടിച്ചവനായതിനാല്‍ തക്ഷകന് മാത്രം ചത്തില്ല. തന്മൂലം ജനമേജയനെ ഉഗ്രമായ സര്‍പ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗശാന്തിക്കായി ധാരാളം വഴികള്‍ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല. അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളര്‍ന്ന ജനമേജയനുമുമ്പില്‍ ദത്താത്രേയമഹര്‍ഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു. അതിങ്ങനെ:
പണ്ട്, പദ്മകല്പത്തിന്റെ ആദിയില്‍ (കല്പം ഹിന്ദുമതത്തിലെ ഒരു കാലയളവാണ്) ബ്രഹ്മാവ് സൃഷ്ടികര്‍മ്മത്തിലേര്‍പ്പെട്ടുകൊണ്ടിരിയ്ക്കെ മഹാവിഷ്ണു അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികള്‍ക്കും കര്‍മ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള അവസരമൊരുക്കണമെന്ന് ബ്രഹ്മാവ് അഭ്യര്‍ത്ഥിച്ചപ്പോള്‍ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു അഞ്ജനവിഗ്രഹം നിര്‍മ്മിച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തില് ബ്രഹ്മാവ് ഈ വിഗ്രഹം സുതപസ്സ് എന്ന രാജാവിന് സമ്മാനിച്ചു.
വംശവര്‍ദ്ധനയ്ക്കായി ഭഗവാനെപ്പോലൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ട് സുതപസ്സും പത്നി പ്രശ്നിയും വളരെവര്‍ഷക്കാലമായി മഹാവിഷ്ണുവിനെ ഭജിയ്ക്കുകയായിരുന്നു. വിഗ്രഹം കിട്ടിയ ശേഷവും അവര്‍ ഭജനം തുടര്‍ന്നു. അവരുടെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ഭഗവാന് അവര്‍ക്കുമുന്നില്‍ പ്രത്യക്ഷനാകുകയും താന്‍ തന്നെ പുത്രനായി നാലുജന്മങ്ങളില്‍ അവതരിയ്ക്കാമെന്നും അപ്പോഴെല്ലാം തങ്ങള്‍ക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നും പറയുകയും ചെയ്തു. അങ്ങനെ സത്യയുഗത്തിലെ ആദ്യജന്മത്തില്‍ ഭഗവാന് സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി ‘പ്രശ്നിഗര്‍ഭന്‍’ എന്ന പേരില്‍ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനര്‍ജനിച്ചപ്പോള്‍ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തില് ഭഗവാന് വാമനനായി അവതരിച്ചു. പിന്നീട് അവര്‍ ദശരഥനും കൗസല്യയുമായി പുനര്‍ജനിച്ചപ്പോള്‍ ത്രേതായുഗത്തിലെത്തന്നെ മൂന്നാം ജന്മത്തില് ഭഗവാന് ശ്രീരാമനായി അവതരിച്ചു. പിന്നീട് അവര്‍ വസുദേവരും ദേവകിയുമായി പുനര്‍ജനിച്ചപ്പോള്‍ ദ്വാപരയുഗത്തിലെ നാലാം ജന്മത്തില് ഭഗവാന് ശ്രീകൃഷ്ണനായി അവതരിച്ചു. ഈ ജന്മങ്ങളിലെല്ലാം അവര്‍ക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യം സിദ്ധിയ്ക്കുകയും ഭഗവാന് അവരുടെ പുത്രനായി അവതരിയ്ക്കുകയും ചെയ്തു.
മാതാപിതാക്കള്‍ നിത്യപൂജ ചെയ്തിരുന്ന ഈ വിഗ്രഹം അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. എന്നും അദ്ദേഹം ഇവിടെ വന്ന് പൂജ നടത്തുമായിരുന്നു. ഒടുവില്‍ ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ ഭഗവാന് സ്വര്‍ഗ്ഗാരോഹണത്തിനൊരുങ്ങുമ്പോള്‍ ഭക്തോത്തമനും ശിഷ്യനുമായ ഉദ്ധവരോട് ദ്വാരക ഏഴുദിവസം കഴിഞ്ഞാല്‍ കടലടിച്ചുപോകുമെന്നും ആ സമയത്ത് താനും തന്റെ മാതാപിതാക്കളും നാലുജന്മങ്ങളില്‍ പൂജിച്ച ദിവ്യവിഗ്രഹം മാത്രം രക്ഷപ്പെട്ട് കടല്‍വെള്ളത്തില്‍ ഒഴുകിനടക്കുമെന്നും അത് ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ കലിയുഗത്തില്‍ ഭക്തരുടെ രക്ഷയ്ക്കായി താന്‍ ആ വിഗ്രഹത്തില്‍ എന്നും സാന്നിദ്ധ്യമരുളുമെന്നും ഭഗവാന് പറഞ്ഞു. ഭഗവാന് പറഞ്ഞതുപോലെ ദ്വാരക ഏഴാംദിവസം സമുദ്രത്തിനടിയിലായി. ഉദ്ധവര്‍ ഇതിനുമുമ്പുതന്നെ ശിഷ്ടകാലം തപസ്സനുഷ്ഠിയ്ക്കുന്നതിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു.
പോകുന്നതിനുമുമ്പ് അദ്ദേഹം ബൃഹസ്പതിയോട് ഇക്കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക പൂര്‍ണ്ണമായും കടലടിച്ചുപോയിക്കഴിഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ നാലുജന്മങ്ങളില്‍ ഭഗവാന്റെ മാതാപിതാക്കള്‍ പൂജിച്ച ദിവ്യവിഗ്രഹം കടല്‍വെള്ളത്തില്‍ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു. പക്ഷേ അതെങ്ങനെയെടുക്കും? ഉടനെത്തന്നെ ബൃഹസ്പതി ശിഷ്യനായ വായുദേവനെ വിളിച്ചു. ഇരുവരും കൂടി വിഗ്രഹം കരയ്ക്കെത്തിച്ചു. തുടര്‍ന്ന് വിഗ്രഹം പ്രതിഷ്ഠിയ്ക്കാന്‍ ഉചിതമായ സ്ഥാനം തേടി ആകാശമാര്‍ഗ്ഗേണ ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഒടുവില്‍ ഭാര്‍ഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് കടലിനോടടുത്തായി അതിമനോഹരമായ ഒരു താമരപ്പൊയ്ക അവര്‍ കാണാനിടയായി.
ചുറ്റും പക്ഷികളുടെ കളകൂജനം. എങ്ങും പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതിനിടയില്‍ അവര്‍ ആകാശത്തുനിന്ന് ആ അദ്ഭുതക്കാഴ്ച കണ്ടു: ലോകമാതാപിതാക്കളായ പാര്വ്വതീപരമേശ്വരന്മാര് ആനന്ദതാണ്ഡവനൃത്തമാടുന്നു! ആ കാഴ്ച കണ്ടപ്പോള്‍തന്നെ അവര്‍ താഴെയിറങ്ങി. ഇരുവരും പാര്‍വ്വതീപരമേശ്വരന്മാരെ വന്ദിച്ചു. തങ്ങള്‍ നില്ക്കുന്ന സ്ഥലം തന്നെയാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ശിവന് ബൃഹസ്പതിയോടും വായുദേവനോടുമായി പറഞ്ഞു. താന്‍ ഒരുപാടുകാലം ഇവിടെ തപസ്സുചെയ്തതും പ്രജാപതിസ്ഥാനത്തിനായി തപസ്സിരിയ്ക്കാന്‍ വന്ന പ്രചേതസ്സുക്കള്‍ക്ക് വിഷ്ണുസ്തുതി പറഞ്ഞുകൊടുത്തതുമെല്ലാം അദ്ദേഹം പറഞ്ഞു. ഇതു കേള്‍ക്കേണ്ട താമസം ബൃഹസ്പതി ദേവശില്പിയായ വിശ്വകര്‍മ്മാവിനെ വിളിച്ചു. അദ്ദേഹം ഉടനെത്തന്നെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു.
ബൃഹസ്പതിയും വായുദേവനും താന്ത്രികവിധിപ്രകാരം അവിടെ പ്രതിഷ്ഠ കഴിച്ചു. ഇന്ദ്രാദിദേവകള് പുഷ്പവൃഷ്ടി ചൊരിഞ്ഞു. നാരദമഹര്‍ഷി സ്തുതിഗീതങ്ങള്‍ പാടി. ഈ മംഗളമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ നിന്ന പാര്വ്വതീപരമേശ്വരന്മാര് അടുത്തുതന്നെയുള്ള മമ്മിയൂരില്‍ സ്വയംഭൂവായി അവതരിച്ചു. അങ്ങനെ ഗുരുവും വായുവും ചേര്‍ന്ന് വിഷ്ണുപ്രതിഷ്ഠ നടത്തിയ പുണ്യഭൂമി ഗുരുവായൂരായും അവിടത്തെ ദേവന് ഗുരുവായൂരപ്പനായും മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: