കല്‍പ്പറ്റ: വയനാട്ടിലെ കമ്പളക്കാട് കരിക്കൊല്ലി ഇ.കെ.ചാപ്പന്റെ വീട്ടില്‍ വിരുന്നുകാരനായി എത്തിയ നിശാ ശലഭം നാട്ടുകാര്‍ക്ക് കൗതുകമായി. അറ്റ്ലസ് മോത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ നിശാശലഭം ലോകത്തിലെ ഏറ്റവും വലിയ ഭീമന് ശലഭമാണ്. ഇതിന്റെ ചിറകുകള് വിടര്ത്തിവെച്ചാല് 12 ഇഞ്ച് നീളം വരും. 62 സ്ക്വയര്‍ ഇഞ്ച് വിസ്തീര്‍ണ്ണവും. ചാപ്പന്റെ തോട്ടത്തില്‍ മുന്‍പും പലതരത്തിലുള്ള നിശാശലഭങ്ങള്‍ എത്തിയിരുന്നെങ്കിലും അറ്റലസ്മോത്ത് എത്തുന്നത് ആദ്യമാണ്.
ഞാലിപൂവന് വാഴക്കയ്യില്‍ നിലയുറപ്പിച്ച ശലഭത്തെ പിടിക്കുന്നതിനായി പൂച്ച ചാടുന്നത് കണ്ടതോടെയാണ് ശലഭം ചാപ്പന്റെ ദൃഷ്ടിയില്‍പ്പെട്ടത്. പെട്ടെന്നുതന്നെ പൂച്ചയെ അകറ്റി ശലഭത്തെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശലഭത്തെ തൊട്ടടുത്ത വനത്തില്‍കൊണ്ടുപോയി വിട്ടു. പാമ്പിന്റെ ഫണരൂപത്തിലുള്ള ചിറകുകളും വ്യത്യസ്ത ചിത്രങ്ങളുമാണ് അറ്റലസ് മോത്തിനെ മറ്റ് നിശാശലഭങ്ങളില്‍ നിന്ന് വേറിട്ടതാക്കുന്നത്.
ഗ്രീക്ക് പുരാണത്തിലെ അറ്റ്ലസ് ദേവനുമായി ബന്ധപ്പെട്ടും കഥയുണ്ട്. തായ്വാനില് മോത്തിന്റെ കൊക്കൂണുകള്‍ പേഴ്സായി ഉപയോഗിച്ചുവരുന്നുണ്ട്. കൊക്കൂണുകള്‍ വിരിഞ്ഞ് ശലഭമാകുന്നതോടെ ഇതിന്റെ ജീവിതചക്രം പരമാവധി 15 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: