ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയിട്ടുള്ള എല്ലാ അനുമതികളും അടിയന്തരമായി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രപരിസ്ഥിതി, പ്രതിരോധ, വ്യോമയാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് അനുകൂലമായ യാതൊരുവിധ നടപടികളും നാളിതുവരെ സ്വീകരിച്ചിട്ടില്ല. അനുമതി റദ്ദാക്കാനുള്ള ഔദ്യോഗിക തീരുമാനം ഒട്ടുംവൈകാതെ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ പൈതൃകഗ്രാമ കര്‍മ്മ സമിതിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വൈകുന്നത് ജനങ്ങളില്‍ സംശയങ്ങള്‍ക്കും ഭയാശങ്കകള്‍ക്കും ഇട നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുളയിലെ നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും ഏതുവിധേനയും നികത്തുവാനുള്ള സൗകര്യങ്ങളൊരുക്കി നല്‍കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമം. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നികത്തിയ തോടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. വിമാനത്താവള കമ്പനി വാങ്ങിയ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നു.
ഭൂപരിഷ്കരണ നിയമവും തണ്ണീര്‍ത്തട നിയമവും പരസ്യമായി ലംഘിച്ച എയര്‍പോര്‍ട്ട് കമ്പനിക്കു വേണ്ടി പ്രസ്തുത നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാ നടപടിക്രമങ്ങളും ക്രമവിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് നല്‍കിയിട്ടുള്ള എല്ലാ അനുമതികളും പിന്‍വലിക്കുകയും പാരിസ്ഥിതിക വിദഗ്ധ സമിതിക്കു മുന്നിലുള്ള അപേക്ഷ തള്ളിക്കളയുകയും ചെയ്യണം, കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: