കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്കാത്തതിനാല് കേന്ദ്ര പദ്ധതി അവതാളത്തില്‍. ഫുട്ട്വെയര് രംഗത്ത് പഠനവും പരിശീലനവും ഗവേഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫുട്ട്വെയര് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്കാത്തതിനാല് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഒപ്പം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളില്‍ നാലു കേന്ദ്രങ്ങളില്‍ കോഴ്സുകള്‍ ആരംഭിച്ചിട്ടും കേരളത്തിന് നല്കിയ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, ആന്ധ്ര, സംസ്ഥാനങ്ങളിലെ ഇന്‍സ്റ്റിറ്റിയൂട്ടുകളാണ് ഇതിനകം പ്രവര്‍ത്തനക്ഷമമായത്. രാജ്യത്ത് ആകെ 8 കേന്ദ്രങ്ങളിലാണ് ഇത്തരം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ പോളിയൂറിത്തീന്‍ ഫുട്ട്വെയര് വ്യവസായത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സംസ്ഥാനത്തിനാണ് ഈ ഗതികേടുണ്ടായതെന്ന് ഫുട്ട്വെയര് വ്യവസായ രംഗത്തെ പ്രമുഖര്‍ പറയുന്നു. രാമനാട്ടുകരയില്‍ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കില്‍ 20 ഏക്കര്‍ സ്ഥലം ഇന്‍സ്റ്റിറ്റിയൂട്ടിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ കൈമാറ്റം ഇതുവരെ നടന്നിട്ടില്ല. തുടക്കത്തില്‍ ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റിലായിരുന്നു സ്ഥലം കണ്ടെത്തിയത്. എഫ് ഡി ഡി ഐ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ജെലാക്കാര, സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് കിനാലൂര്‍ എസ്റ്റേറ്റ് ഗതാഗത സൗകര്യത്തിന്റെ അഭാവം കാരണം തള്ളിയിരുന്നു. തുടര്‍ന്നാണ് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥലം കണ്ടെത്തിയത്.
300 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചത്. ആദ്യവിഹിതം എന്ന നിലയില്‍ 100 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഫുട്ട്വെയര് ഡിസൈനിംഗ്, നിര്‍മ്മാണ- വിപണന രംഗം, സംരംഭകത്വം എന്നീ മേഖലകളില്‍ വിദഗ്ദ്ധ പരിശീലനവും ഗവേഷണവും ലക്ഷ്യമാക്കിയാണ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം ജോലി ഉറപ്പാക്കിയാണ് മറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 7 കോഴ്സുകളിലായി 800 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാക്കുന്ന സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം പെരുവഴിയിലായിരിക്കുന്നത്. ചെരുപ്പ് നിര്‍മ്മാണ മേഖലയില്‍ ഏറെ മുന്നില്‍ നിര്‍ക്കുന്ന കേരളത്തിന്റെ വികസനമാണ് ഇതിലൂടെ തടസ്സപ്പെട്ടിരിക്കുന്നതെന്ന് വികെസി ഗ്രൂപ്പ് ഡയറക്ടര്‍ വികെസി നൗഷാദ് ജന്മഭൂമിയോട് പറഞ്ഞു.
സ്ഥലം കണ്ടെത്തിക്കഴിഞ്ഞിട്ടും ഭൂമി കൈമാറ്റം നടക്കാത്തതിനാല്‍ പദ്ധതി അനിശ്ചിതമായി നീളുകയാണ്. ഇത് സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ.് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: