ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ ‘നവജാത പാര്‍ട്ടി’ അടിച്ചുപിരിയലിന്റെ വക്കില്‍. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇരുതട്ടിലായി നിലയുറപ്പിച്ചതോടെ ദല്‍ഹി തെരഞ്ഞെടുപ്പ് വിജയത്തിളക്കത്തിലും തകര്‍ച്ചയെ നേരിടുകയാണ് ആംആദ്മി പാര്‍ട്ടി. പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കൂട്ടരും ഇന്നലെ പരസ്യപ്രസ്താവന ഇറക്കി.
സത്യം എന്നെങ്കിലും പുറത്തുവരുമെന്നും രാഷ്ട്രീയത്തിലെ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനായാണ് ആംആദ്മി പാര്‍ട്ടി രൂപീകരിച്ചതെന്ന് ഓര്‍ക്കണമെന്നും പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും പ്രതികരിച്ചു. യാദവിനെയും ഭൂഷണെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിന്റെ മുന്നോടിയായാണ് മനീഷ് സിസോദിയയും സംഘവും പരസ്യപ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
എഎപിയുടെ രാഷ്ട്രീയകാര്യസമിതിയിലെ മുതിര്‍ന്ന അംഗങ്ങളായ മനീഷ് സിസോദിയ, ഗോപാല്‍ റായ്, പങ്കജ് ഗുപ്ത, സഞ്ജയ് സിങ് എന്നിവരാണ് യാദവിനും പ്രശാന്ത് ഭൂഷണുമെതിരായി പരസ്യ പ്രസ്താവന പുറത്തിറക്കിയത്. യോഗേന്ദ്രയാദവ്, പ്രശാന്ത് ഭൂഷണ്, ശാന്തി ഭൂഷണ് എന്നിവര്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു, ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാത്തത് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളായ അവരുടെ മാന്യത പോകരുതെന്ന് വിചാരിക്കുന്നതിനാലാണ് തുടങ്ങിയ ആരോപണങ്ങളുമായാണ് പ്രസ്താവന. താന്‍ പ്രചാരണത്തിനിറങ്ങില്ലെന്നും നിങ്ങളുമിറങ്ങരുതെന്നും അരവിന്ദ് കെജ്രിവാള് ഒരുപാഠം പഠിക്കണമെന്നും പ്രശാന്ത് ഭൂഷണ് പ്രവര്‍ത്തകരോട് പറഞ്ഞെന്നും എഎപി നേതാക്കളുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു.
മാര്‍ച്ച് 4ന് നടന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഗൂഢാലോചന നടത്തി യാദവിനെയും ഭൂഷണെയും നീക്കം ചെയ്തെന്ന പ്രതീതി ഉയര്‍ന്നതിനാലാണ് പരസ്യ പ്രസ്താവന എന്നു വ്യക്തമാക്കിക്കൊണ്ടാണ് സിസോദിയയും കൂട്ടരും പ്രസ്താവന പുറത്തിറക്കിയത്. മറ്റൊരു എഎപി നേതാവായ ആശിഷ് കേതനോട് ദല്‍ഹിയില്‍ 20-22 സീറ്റുകള്‍ മാത്രമേ പാര്‍ട്ടിക്ക് കിട്ടാവൂ എന്നാണ് തന്റെ ആഗ്രഹമെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞിട്ടുണ്ടെന്നും എഎപി നേതൃത്വം ആരോപിക്കുന്നു.
വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് അരവിന്ദ് കെജ്രിവാളിനെതിരായ വാര്‍ത്തകള്‍ നല്‍കിയെന്ന കുറ്റമാണ് യോഗേന്ദ്രയാദവിനെതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ട്ടിക്കെതിരായ കാര്യങ്ങള്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് റെക്കോര്‍ഡ് ചെയ്യാതെ സംസാരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സത്യം പുറത്തുവരുമെന്നും ഇവര്‍ പറഞ്ഞ കാര്യങ്ങളുടെ പിന്നിലെന്താണെന്ന് രാജ്യത്തിന് ഒരിക്കല്‍ മനസ്സിലാകുമെന്നും പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു. സിസോദിയയും കൂട്ടരും പുറത്തിറക്കിയ പ്രസ്താവന സ്വാഗതം ചെയ്ത യാദവ് തുറന്നതും സുതാര്യതയുള്ളതുമായ ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു. വിഷയം സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി പാര്‍ട്ടിയുടെ വെബ്സൈറ്റ് തുറന്നുപ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാദവ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: