പണിക്കരുസാര്‍ കൊടിയ കമ്യൂണിസ്റ്റുകാരനാണ്. ജോലിയിലിരുന്ന കാലമത്രയും ഇടതുട്രേഡ് യൂണിയന് തീവ്രപ്രവര്ത്തകനായിരുന്നു. മുമ്പ് മുതലാളിത്തമെന്നുകെട്ടാല് കാര്‍ക്കിച്ചു തുപ്പിയിരുന്ന സാര്‍, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടോ എന്തോ ഇപ്പോള്‍ അല്‍പ്പം അയഞ്ഞിട്ടുണ്ട്-മുതലാളിത്തമാവാം. പക്ഷേ ചങ്ങാത്ത മുതലാളിത്തമാണത്രെ അപകടം! പാവയ്ക്കയും കൈപ്പയ്ക്കയും പോലുള്ള വ്യത്യാസമേ രണ്ടിനും തമ്മിലുള്ളൂ എന്നു നമുക്കറിയാം. ഇത്തരം വാക്കുകള്‍കൊണ്ടു കണ്ഫ്യൂഷന് സൃഷ്ടിക്കുന്നതിലാണ് കമ്മ്യൂണിസ്റ്റുകാരുടെ വിജയം. ലോകം പത്തുമീറ്റര്‍ മുമ്പോട്ടുപോകുമ്പോള്‍ സഖാക്കള്‍ നിന്നിടത്തുനിന്ന് പത്തു മില്ലിമീറ്ററെങ്കിലും മാറിനില്ക്കേണ്ടേ? പറഞ്ഞിരുന്നതൊക്കെ മാറ്റിപ്പറയേണ്ടിവരുന്നതിന്റെ ജാള്യതക്കുള്ള മറുമരുന്നാണ് ഇതുപോലുള്ള അത്ഭുതപദാവലികള്…!
ഭാരതത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം അവര്‍ക്ക് കാര്യമായെങ്ങും അധികാരത്തിലിരിക്കേണ്ടിവന്നിട്ടില്ലെന്നതാണ്. ഇരുന്നിടത്തെല്ലാം ആണും പെണ്ണുംകെട്ട ഭരണം നടത്തി കുളമാക്കിയിട്ടുണ്ടുതാനും. എന്തുകൊണ്ടെന്നാല്‍ സഖാക്കള്‍ക്കു കാര്യക്ഷമമായിട്ടുള്ളതു നാക്കു മാത്രം.
പണിക്കര്‍ സാറിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ദല്‍ഹി തെരഞ്ഞെടുപ്പിന്റെയന്ന് അദ്ദേഹം വിളിച്ചിരുന്നു. ”അവിടെയുള്ള എന്റെ സുഹൃത്തുക്കളോട് ബിജെപിക്ക് വോട്ടു ചെയ്യാന്‍ പറഞ്ഞു! പോറ്റി ഞെട്ടിയോ?”
”ഞെട്ടിയില്ല സാറെ; മാറ്റം മാത്രമല്ലേ മാറ്റമില്ലാത്തതായിട്ടുള്ളൂ. സാറിന്റെ മാറ്റം ഞാന്‍ കാലാകാലങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? മുതലാളിത്തത്തിന്റെ മുഖത്തു തുപ്പിയിരുന്ന സാറിനിപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തോടല്ലെ വിരോധമുള്ളൂ! ഇതും ഈയുള്ളവന് പ്രതീക്ഷിച്ചിരുന്നതാണ്.”
”മുതലാളിത്തത്തിന്റെ കാര്യമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ക്രിസ്ത്യാനികള്‍ കേന്ദ്രത്തിനെതിരെ പ്രകടനം നടത്തിയതു വായിച്ചില്ലേ! എത്രയോ ആരാധനാലയങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു! ഇവര്ക്കുമാത്രമെന്താ? കൈപ്പത്തിയും ചൂലും അരിവാള്‍ചുറ്റികയും പോലെ, കുരിശുരാഷ്ട്രീയം കളിക്കുകയല്ലെ? മതം ഉപയോഗിക്കുന്ന ഇവര്‍ക്കെതിരെ കമ്യൂണിസം കൊണ്ടല്ല മറുപടി പറയേണ്ടത്. സത്യം പറയട്ടെ, അച്ചന്മാരാടൊരു ബഹുമാനമുണ്ടായിരുന്നത് തീര്‍ന്നു…”
”അപ്പോള്‍ പണിക്കര്‍സാറും ബിജെപി ആയോ?”
”അവര്‍ക്ക് മതംമാറ്റാം, നമുക്കുമേല! ഇതെവിടത്തെ നിയമം? ഇക്കണക്കിനു പോയാല്‍ അവരെന്നെ ബിജെപിയാക്കും…”
പണിക്കരുസാര്‍ എന്നെപ്പോലെ വെറുമൊരു സാധാരണക്കാരനല്ല. കവിയാണ്. ചില ആനുകാലികങ്ങളിലൊക്കെ എഴുതുന്നുണ്ട്. കോച്ചിങ്ങും കൗണ്‍സിലിങ്ങും കൈകാര്യം ചെയ്യുന്നുണ്ട്. നക്കിത്തിന്നുന്ന സഹിഷ്ണുതക്കാരനായിരുന്ന അദ്ദേഹമെന്തേ ഞെക്കിക്കൊല്ലാന്‍ മാത്രം അസഹിഷ്ണുത പ്രകടിപ്പിക്കുന്നു? അതെ അദ്ദേഹം ഇത്രയേ ആവശ്യപ്പെടുന്നുള്ളൂ. സഹിഷ്ണുത വണ്‍വേ ട്രാഫിക്കല്ല. അങ്ങോട്ടുകൊടുക്കുന്നത് ഇങ്ങോട്ടും കിട്ടണം, വാചകത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും. അത് തങ്ങളുടെ ന്യായമായ അവകാശമാണെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.
ചുറ്റുപാടും നടക്കുന്നത് നമ്മളിലേക്കെത്തിക്കുന്നത് മാധ്യമങ്ങളാണ്. പുതിയ തലമുറയ്ക്ക് ‘കൊക്കെയ്നും’ ‘ചുംബനവും’ പോലുള്ള വൈകാരിക വിഷയങ്ങളിലൊഴികെ, അനുഭവിച്ചറിവ് തുലോം കുറഞ്ഞു. വായിച്ചറിവും കേട്ടറിവുമാണ്. മുമ്പ് മാധ്യമങ്ങളെഴുതുന്ന വരികള്‍ അപ്പാടെ വായിച്ചു വിശ്വസിക്കുമായിരുന്നു. അന്ന് അറിവു പകരുന്നതിലുള്ള രഹസ്യ അജണ്ട നടപ്പാക്കാന്‍ എളുപ്പമായിരുന്നു. കുറേശ്ശെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ജനം വരികള്‍ക്കിടയില്‍ വായിക്കാന്‍ തുടങ്ങി. വരികള്‍ക്കിടയിലാണ് സത്യം. ഒരിക്കല്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരമുഖത്തുവച്ച് ഈ പണിക്കര്‍ സാര്‍ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്-ഞാന്‍ തലക്കെട്ടുകളും എഡിറ്റോറിയലുകളും വായിക്കാറില്ല. അവ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നവയാണ്.
ഉള്‍പ്പേജുകളിലെ ചെറിയ ചെറിയ തലക്കെട്ടുകളിലും വാര്‍ത്തകളിലുമാണ് രഹസ്യഅജണ്ടക്കാരായ പത്രക്കാരുടെ കൈകളില്‍നിന്നു വഴുതിപ്പോയ സത്യം കിടക്കുന്നത്. ഉദാഹരണത്തിന് ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ ഉള്‍പ്പേജുകളില്‍ ചില ചെറിയ മിന്നലാട്ടങ്ങള്‍ കണ്ടതൊഴിച്ചാല്‍ തലക്കെട്ടുകളിലും എഡിറ്റോറിയലുകളിലും നരേന്ദ്രമോദി നരാധമനായിരുന്നില്ലേ? എന്നാല്‍ ആ ചെറിയമിന്നലുകളിലായിരുന്നു സത്യത്തിന്റെ വിദ്യുത്പ്രവാഹമെന്നു പിന്നീട് തിരിച്ചറിഞ്ഞില്ലേ?
ശരിയാണ്-സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിയേക്കാം. പക്ഷേ ആമയും മുയലും കഥയിലെ ആമ ജയിച്ചതുപോലെ സത്യം ജയിക്കേണ്ടത് പ്രകൃതിയുടെ നിയമമാണ്. വികാരങ്ങളുടെ സ്വര്‍ണപാത്രംകൊണ്ട് സത്യത്തിന്റെ മുഖം എല്ലാക്കാലത്തേക്കും മറച്ചുവയ്ക്കാനാവില്ലെന്ന് സംഘടിത മതന്യൂനപക്ഷങ്ങള്‍ എത്ര വേഗം മനസ്സിലാക്കുന്നോ അത്രയും നന്ന് എന്നല്ലേ പണിക്കര്‍ സാറിനുണ്ടായ മാറ്റം പറയാതെ പറഞ്ഞത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: