മദ്യനയത്തിന്റെ പേരില്‍, കെപിസിസി പ്രസിഡന്റ് എന്ന പദവി ദുരുപയോഗം ചെയ്ത്, സകലമര്യാദകളും കാറ്റില്‍ പറത്തി, ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ട്, തകര്‍ത്താടിയിരുന്ന വി.എം.സുധീരന്റെ ‘തലയ്ക്കിട്ടു നല്ലതെന്നു കൊടുത്തു’ കൊണ്ട് തികച്ചും നല്ല മാതൃക കാണിച്ച കേരള ഹൈക്കോടതിയെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.
നാളിതുവരെയും പൂച്ചയെപ്പോലെ പതുങ്ങിയിരുന്ന സുധീരന് കെപിസിസി അദ്ധ്യക്ഷനായതില്‍ പിന്നെ തന്റെ ‘വിശ്വരൂപം’ പുറത്തെടുത്തു. തികഞ്ഞ ധാര്‍ഷ്ട്യത്തോടെ, തന്റെ വാശി ജയിക്കാന്‍ വേണ്ടി, താന്‍ ആദര്ശവാനാണെന്ന പുകമറ സൃഷ്ടിക്കാന്‍ വേണ്ടി, ഒട്ടും പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ മദ്യനയത്തില്‍ തിരുകിക്കയറ്റിക്കൊണ്ട് സുധീരന് മൊത്തം കോണ്‍ഗ്രസ് പാര്‍ട്ടിയേയും താനൊഴിച്ചുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളെയും മാസങ്ങളോളം മുള്‍മുനയില്‍ നിറുത്തി. അനേകമനേകം മദ്യത്തൊഴിലാളികളെ സുധീരന് പട്ടിണിയിലാക്കി. സുധീരന് കാരണം ഒരു ബാര്‍ ജീവനക്കാരന് പട്ടിണി സഹിക്കാതെ ആത്മഹത്യ ചെയ്തു. വാസ്തവത്തില്‍ ഇതിന്റെ പേരില്‍ സുധീരന്റെ പേരില്‍ കൊലപാതകക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്.
ഇതിനൊക്കെപുറമേ ഭരണഘടനാതീത ശക്തിയായി പ്രവര്‍ത്തിക്കാന്‍ സുധീരന് ശ്രമിച്ചു. തനിക്ക് പുറപ്പെടുവിക്കാന്‍ അധികാരമില്ലാത്ത ഒരു സര്‍ക്കുലര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്ക്കയച്ചുകൊണ്ട് ഭരണഘടനയെയും ഇന്ത്യന്‍ നിയമവ്യവസ്ഥയെത്തന്നെയും വെല്ലുവിളിച്ചു.
ഒരു രാഷ്ട്രീയനേതാവ് അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍കാല സുപ്രീംകോടതി വിധികളെ ആധാരമാക്കി ഹൈക്കോടതി ശക്തമായി പറഞ്ഞു. ഇനി സുധീരന്റെ പൂര്‍വചരിത്രം പരിശോധിച്ചാലോ? മുന്‍പ് സുധീരന് മദ്യപനായിരുന്നു; ബാര്‍ ഉടമയുടെ കാറിലാണ് വര്‍ഷങ്ങളായി സഞ്ചരിച്ചത്; സ്വന്തം ബന്ധുക്കള്‍ അനേകം പേര് ബാര്‍ നടത്തുന്നുണ്ട്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍!
ഏലൂര്‍ ജോണി, ഉദ്യോഗമണ്ഡല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: