തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ലെ കണക്കുപ്രകാരം 1699.90 കോടി രൂപ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 113.20 കോടിയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 0.38 കോടിയും സംസ്ഥാന പൊതുമേഖലാ- സഹകരണ സ്ഥാപനങ്ങളുടെ 909.53 കോടിയും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ 36.07 കോടിയും തദ്ദേശസ്ഥാപനങ്ങളുടെ 4.39 കോടിയും സ്വയംഭരണസ്ഥാപനങ്ങളുടെ 2.45 കോടിയും കുടിശികയുണ്ട്. ഇതിനുപുറമെ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും വരുത്തിയ കുടിശിക 615.99 കോടിയാണ്. ഇതില്‍ 333.43 കോടി വിവിധ കേസുകളില്‍പ്പെട്ട് തടസ്സപ്പെട്ടു കിടക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കുടിശിക 1191.01 കോടി രൂപയായിരുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി മോഷണത്തിനുള്ള പിഴ ഇനത്തില്‍ 15,76,29,660 രൂപ ഈടാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2011 ജൂലൈ ഒന്നുമുതല്‍ 2015 ജനുവരി 31 വരെ വൈദ്യുതി മോഷണം സംബന്ധിച്ച് 8600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരാശരി ഒരുവര്‍ഷം 26,018,85 യൂണിറ്റ് വൈദ്യുതിയുടെ മോഷണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗരോര്‍ജ നയംവഴി 2017 നകം 500 മെഗാവാട്ടും 2030 നകം 2500 മെഗാവാട്ടും സൗരോര്‍ജ്ജത്തില്‍ നിന്നും ഉല്പാദിപ്പിക്കാനാണ് ലക്ഷ്യം. ഈ മാര്‍ച്ച് ഒന്നിലെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ജലസംഭരണികളില്‍ 2592 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലമുണ്ട്.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 2222 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 370 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലം അധികമായുണ്ട്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലുള്ള മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പവര്‍കട്ടും ലോഡ്ഷെഡിങും നടപ്പാക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പെറ്റ് കോക്ക് ഇന്ധനം ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ കൊച്ചിന് റിഫൈനറിക്ക് സമീപം ഫാക്ടിന്റെ കൈവശമുള്ള 150 ഏക്കര്‍ സ്ഥലംകൈമാറുന്ന കാര്യം ഫാക്ടുമായും കേന്ദ്രസര്‍ക്കാരുമായും ചര്‍ച്ച ചെയ്തുവരികയാണ്.
സ്ഥലം വിട്ടുകിട്ടാന്‍ ഫാക്ടുമായി ചര്‍ച്ചകള്‍ നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുകമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ വിളിക്കുന്നതിന് മുമ്പ് ഇന്‍കല്‍ ഒരുപ്രാഥമിക ഓഫര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: