തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലെന്ന് സിഎജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. എക്സൈസ് വകുപ്പിനെതിരെ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുകയും വരവു കുറയുകയും ചെയ്തതാണ് സാമ്പത്തിക സ്ഥിതി പരുങ്ങലിലാവാന് കാരണം.
കടമെടുത്താണു നിത്യചെലവുകള്‍ നടത്തുന്നത്. കടമെടുക്കുന്ന തുകയുടെ പകുതിപോലും വികസനകാര്യങ്ങള്‍ക്കു ചെലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം പെന്ഷന് എന്നിവയ്ക്കാണു കൂടുതല്‍ തുകയും ഉപയോഗിക്കുന്നത്. എക്സൈസ് വകുപ്പില്‍ നികുതി വെട്ടിപ്പു നടക്കുന്നുണ്ടെന്നും ഫീസ് കൃത്യമായി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു പിരിവില്‍ 5,789 കോടിയുടെ കുറവാണു വന്നിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിലും നികുതി പിരിവില്‍ ഇടിവ് വന്നിട്ടുണ്ട്. നികുതിപിരിവ് നടത്താതെയും ക്രമവിരുദ്ധമായ ഇളവുകള്‍ നല്‍കിയുമാണ് നികുതി നഷ്ടം വരുത്തിയിരിക്കുന്നത്. 429.35 കോടി രൂപ നികുതിയില്‍ നഷ്ടം വരുത്തി. റവന്യൂ വരുമാനത്തിലും വന്‍ ഇടിവ് വന്നു. 5789 കോടി രൂപയുടെ കുറവാണ് റവന്യു വരുമാനത്തിലുണ്ടായത്. സര്‍ക്കാരിന്റെ നികുതി വരുമാനം വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിലും സിഎജി വിമര്‍ശിക്കുന്നുണ്ട്.
പദ്ധതി ചെലവ് 69 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: