ഭൂമിക്ക് ചരമഗീതമൊരുക്കി ക്കൊണ്ടിരിക്കുന്ന ഭൂമാഫിയയ്ക്ക് മൂക്കുകയറാ കേണ്ടതാണ് ഭൂമിയുടെ തരംമാറ്റല്‍ സംബന്ധിച്ച സുപ്രീംകോടതിവിധി. കേരളത്തിലുള്ളതുപോലെ മണ്ണ്, മണല്‍, മാഫിയ മറ്റെവിടെയെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. തുച്ഛവിലയ്ക്ക് വയലുകളും ചതുപ്പുകളും കൈക്കലാക്കി മണ്ണിട്ട് നികത്തി അനേകം ഇരട്ടിവിലയ്ക്ക് കൈമാറുന്നരീതി കേരളത്തില്‍ ആരംഭിച്ചിട്ട് കാലങ്ങളായി. അത് നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും നിയമംപോലും നോക്കുകുത്തിയാണ് പലപ്പോഴും. ഭരണകൂടത്തിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ഒത്താശയും കൂടിയാകുമ്പോള്‍ എന്തുമാകാമെന്ന ചിന്തയാണ് സ്വാര്‍ത്ഥമതികളായ മാഫിയകള്‍ക്ക്.
പോലീസിന്റെയും ഗുണ്ടകളുടെയും സംരക്ഷണവും ഇത്തരക്കാര്‍ക്കു ലഭിക്കുകയും ചെയ്താല്‍ പിന്നെ ആരെയെങ്കിലും ഭയക്കേണ്ടതുണ്ടോ? ഒരുഭാഗത്ത് വയലുകള്‍ നികത്തുമ്പോള്‍ മറുഭാഗത്ത് കുന്നുകള്‍ ഇല്ലാതാവുകയും ചെയ്യുന്നു. അതോടെ ആവാസവ്യവസ്ഥകള്‍ തകരുന്നു. നീരുറവകള്‍ വറ്റുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിക്കുന്നു. ഭാവിതലമുറയുടെ കൂമ്പരിയുന്ന ഈ പണി ഇന്നും നിര്‍ബാധം തുടരുമ്പോഴാണ് തെല്ലൊരാശ്വാസമായി പരമോന്നത നീതിപീഠത്തിന്റെ വിധി വിലയിരുത്തപ്പെടുന്നത്. കേരള ഭൂവിനിയോഗ ഉത്തരവിലും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലും പറയുന്ന മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമേ ഭൂമിയുടെ സ്വഭാവം മാറ്റി നല്കാന് പാടുള്ളൂ എന്നാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്.
കേരള ഹൈക്കോടതിയുടെ വിധിയെ തിരുത്തിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2008ന് മുന്‍പ് അനധികൃതമായി നികത്തിയ വയലുകളുടെ അടിസ്ഥാനനികുതി രജിസ്റ്റര്‍ തിരുത്താമെന്നും ഭൂമി തരംമാറ്റി നല്‍കാമെന്നുമായിരുന്നു ഹൈക്കോടതിവിധി. പറവൂര്‍ മൂപ്പത്തടം സ്വദേശിനി ജലജ ദിലീപ് വസ്തുവില്‍ നിര്‍മ്മാണാനുമതി തേടി നല്കിയ ഹര്‍ജിയില്‍ അനുകൂലമായി വിധി സമ്പാദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള 150 ഓളം ഹര്‍ജികള്‍ക്കും സുപ്രീംകോടതിവിധി ബാധകമാകും.
കര ഭൂമിയില്ലാത്തവര്‍ക്ക് വീടുവയ്ക്കാന്‍ അഞ്ചു സെന്റുവരെ വയല്‍ നികത്താന്‍ ഇളവുനല്‍കിയിട്ടുണ്ട്. ഈ പഴുതും ദുരുപയോഗം ചെയ്തതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ടുനികത്തി അഞ്ചുസെന്റു വീതം മുറിച്ചുവിറ്റ് കൊള്ളയടിക്കുന്നതാണ് അതിലൊന്ന്. അത് അനുവദിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും പഴയപോലെ ആക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആറന്മുളയില് ഉള്‍പ്പെടെ നിയമം ലംഘിച്ച് ഭൂമിനികത്തിയവര്‍ക്ക് തിരിച്ചടിയാണ് വിധി. ജലസ്രോതസ്സുപോലും ആറന്മുളയില് മണ്ണിട്ടു മൂടിയിരിക്കുകയാണ്. അത് പഴയ പടിയാക്കണമെന്ന നിര്‍ദ്ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന രജിസ്റ്ററില്‍(ബിടിആര്‍) മാറ്റിയതുകൊണ്ട് ഭൂമിയുടെ സ്വഭാവം മാറില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് വി.ഗോപാലഗൗഡ, ആര്.ഭാനുമതി എന്നിവരുടെ ബെഞ്ച് ബിടിആര്‍ നികുതി പിരിക്കുന്നതിന് മാത്രമുള്ളതാണെന്നും ഓര്‍മ്മിപ്പിച്ചു.
2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് നികത്തിയ ഭൂമിയെങ്കില്‍ ‘ഭൂമിയുടെ സ്വഭാവം മാറ്റാന്‍ 1967ലെ ഭൂവിനിയോഗ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണം. വര്‍ഷങ്ങള്‍ക്കുമുമ്പ് നികത്തപ്പെട്ട തണ്ണീര്‍ത്തടം, വയലുകള്‍ എന്നിവ നിലമായിത്തന്നെ രജിസ്റ്ററില്‍ കിടക്കുന്നത് തിരുത്തി കരഭൂമിയെന്ന് രേഖപ്പെടുത്താന്‍ തഹസീല്‍ദാര്‍മാര്‍ക്ക് അധികാരം നല്‍കികൊണ്ടുള്ളതായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഭൂമി നെല്‍വയലാണോ തണ്ണീര്‍ത്തടമാണോ എന്ന് കണ്ടെത്തുന്നത് ഭൂവിനിയോഗ ഉത്തരവും നെല്‍വയല്‍ സംരക്ഷണനിയമവും പ്രകാരമാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. 2008ന് ശേഷം നികത്തിയ ഭൂമിയ്ക്ക് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ആവശ്യമാണ്. ഡാറ്റാബാങ്കില്‍ തണ്ണീര്‍ത്തടം, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂമി റവന്യൂരേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയാലും 2008ലെ തണ്ണീര്‍ത്തടനിയമത്തിന്റെ പരിധിയില്‍ വരും.
കരയായി രൂപാന്തരപ്പെട്ട ഭൂമിയാണെങ്കില് പോലും രേഖകളില്‍ കരയാക്കി മാറ്റിക്കിട്ടണമെങ്കില്‍ നിയമപ്രകാരമുള്ള അനുമതികള്‍ ലഭിക്കണം. നെല്‍വയല്‍-തണ്ണീര്‍ത്തട സമിതിയാണ് ഭൂമിയുടെ സ്വഭാവം മാറ്റാന്‍ അധികാരപ്പെട്ടത്. ഹൈക്കോടതിക്ക് നേരിട്ട് ഭൂമിയുടെ സ്വഭാവം മാറ്റാനാകില്ല. പ്രാദേശിക,ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള ഇത്തരം സമിതികള്‍ അപേക്ഷകള്‍ പരിശോധിച്ച് ഉചിത തീരുമാനം സ്വീകരിക്കണം. ജലസേചന പദ്ധതികളെ ദോഷകരമായി ബാധിക്കുന്ന നികത്തലുകളും നിയമവിരുദ്ധമാണ്. ഇവിടെ നടക്കുന്നതെല്ലാം നിയമവിരുദ്ധമാണ്. ശക്തമായ നിയമമുണ്ടായാലും നടപ്പാക്കേണ്ടവര്‍ ഉത്തരവാദിത്തം മറന്നാല്‍ എന്തുചെയ്യും. ‘കുറുന്തോട്ടിക്ക് വാതം’ പിടികൂടാതെ നോക്കാന്‍ ജനങ്ങള്‍ ജാഗ്രതയുള്ളവരാകേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: