തിരുവനന്തപുരം: തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റിക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതക കേസ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ സിബിഐക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇപ്പോഴത്തെ പോലീസ് സംഘം കേസ് കാര്യക്ഷമമായിട്ടാണു കൈകാര്യം ചെയ്യുന്നത്. അതിനാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് സിബിഐ അന്വേഷണം ആവശ്യപ്പെടില്ല. എന്നാല്‍, ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്കു അന്വേഷത്തെ സംബന്ധിച്ചു എതിരഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാരിനു പൂര്‍ണ സമ്മതമാണെന്നും ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു.
ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വ്യവസായി നിസാമിനെതിരെ എല്ലാ തരത്തിലുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അയാളുടെ പണ സ്രോതസ്, മുന്‍കാല കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് അടക്കം എല്ലാം അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ടു ചന്ദ്രബോസിന്റെ ബന്ധുക്കളുടെ ആവശ്യങ്ങളെല്ലാം സാധിച്ചിട്ടുണ്ട്. ഈ കേസിലെ മാധ്യമ വിചാരണ പ്രതിയെ സഹായിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഉദയഭാനുവിനെ ഉടന്‍ നിയമിക്കും. പുറമെ മറ്റൊരു അഡീഷണല്‍ പ്രോസിക്ക്യൂട്ടറെയും നിയമിക്കും. കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ കാണാനെത്തിയ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി. ബന്ധുക്കളായ പ്രശാന്ത്, തനേഷ് എന്നിവര്‍ വി.എസ്. സുനില്‍കുമാര്‍ എംഎല്എയോടൊപ്പമെത്തിയാണ് മന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: