തൊടുപുഴ: രാജ്യത്തെ ആദ്യ ചിത്രശലഭകലണ്ടര് ചിന്നാറില്‍ ഒരുങ്ങുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചിത്രശലഭങ്ങളുടെ വൈവിദ്ധ്യ കാഴ്ചകളും കൗതുക വിശേഷങ്ങളുമായാണ് കലണ്ടര്‍ ഒരുങ്ങുന്നത്. ചിന്നാര്‍ മേഖലയിലെ അപൂര്‍വ്വ ശലഭങ്ങളുടെ ജൈവ-ആവാസ വ്യവസ്ഥകളെക്കുറിച്ച് അറിയുക എന്ന ലക്ഷ്യവുമായാണ് വനം വകുപ്പ് ഇത്തരം സംരംഭത്തിന് ആരംഭം കുറിയ്ക്കുന്നത്.
ചിന്നാര്‍ വനത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഓരോ മാസവും ശലഭനിരീക്ഷണ വിദഗ്ദ്ധരുടേയും പരിസ്ഥിതി വികസന സമിതി പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാകും കലണ്ടര്‍ തയ്യാറാവുക. പശ്ചിമഘട്ട മേഖലയില്‍ 339 ഇനം ശലഭങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ 10 ശതമാനം മറ്റ് മേഖലകളിലൊന്നും ഇതുവരെ കണ്ടെത്താനാവാത്തതാണ്.
ശലഭ വൈവിദ്ധ്യംകൊണ്ട് ഗവേഷകരെ വിസ്മയിപ്പിക്കുന്ന ചിന്നാര്‍ മഴനിഴല്‍ പ്രദേശം അപൂര്‍വ്വയിനം ശലഭങ്ങളുടെ സങ്കേതമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
വ്യത്യസ്ത കാലങ്ങളില്‍ ചിന്നാറില്‍ കാണുന്ന ശലഭങ്ങള്‍ സ്വാഭാവിക സവിശേഷതകള്‍, പ്രജനനം, ദേശാടനം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ സസ്യങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങിയ കാര്യങ്ങളാണ് പഠനവിധേയമാക്കുക. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ചിന്നാര്‍ വനമേഖല ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഒരുപാട് സവിശേഷതകള്‍ ഉള്ള മേഖലയാണ്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ചിത്രശലഭങ്ങളെയും അവയുമായി ബന്ധപ്പെട്ട സസ്യങ്ങളേയും കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ നല്കുന്ന കലണ്ടര്‍ പരിസ്ഥിതി പ്രാധാന്യമുള്ള വിലപ്പെട്ട രേഖയായി മാറുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: