കായംകുളം: മത്സ്യബന്ധന നിയമങ്ങള്‍ കാറ്റില്‍പറത്തി കോഴിത്തീറ്റ നിര്‍മ്മാണത്തിനായി ചെറുമത്സ്യങ്ങളെ പിടികൂടുന്നു. മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളില്‍ കൊല്ലി വല ഉപയോഗിച്ചാണ് മത്സ്യ ബന്ധനം നടത്തുന്നത്.
ഇത്തരത്തില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമായിട്ടും ഫിഷറീസ് വകുപ്പിന്റെ മൗനം ദുരൂഹത ഉയര്‍ത്തുന്നു. കടല്‍ തീരത്തുനിന്ന് നിശ്ചിത അകലം പാലിച്ചുവേണം യന്ത്രവത്കൃത ബോട്ടുകളില്‍ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം മറികടന്നാണ് മത്സ്യലോബികള്‍ തീരത്തോടു ചേര്‍ന്ന് മത്സ്യവേട്ട നടത്തുന്നത്.
കായംകുളം പൊഴിമുതല്‍ വടക്കോട്ട് അരൂര്‍ മേഖലവരെ ഇത്തരത്തില്‍ നിരവധി ബോട്ടുകളാണ് ഫിഷറീസ് വകുപ്പിന്റെ മൗനാനുവാദത്തോടെ യാതൊരു നിയന്ത്രണവുമില്ലാതെ മത്സ്യകുഞ്ഞുങ്ങളെ വേട്ടയാടുന്നത്. ഇങ്ങനെ ദിനംപ്രതി ടണ്‍ കണക്കിന് ലോഡ് മത്സ്യമാണ് അഴീക്കല്‍ തുറമുഖത്തു നിന്നു കടത്തുന്നത്. തീരത്തോട് ചേര്‍ന്ന് മത്സ്യലോബികള്‍ മത്സ്യബന്ധനം തുടങ്ങിയതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്.
വളര്‍ച്ചയെത്താത്ത മത്സ്യകുഞ്ഞുങ്ങളെ ആഴക്കടലില്‍ നിന്ന് എല്ലാ നിയമവ്യവസ്ഥകളേയും കാറ്റില്‍ പറത്തി കൊള്ളയടിക്കുന്ന ലോബിയുടെ പ്രധാന കേന്ദ്രം കൊച്ചിയാണ്. തീരത്തോട് ചേര്‍ന്നുള്ള മത്സ്യ ബന്ധനം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും യാതൊരു പ്രയോജനവും ഇല്ല.
ചെറു മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുമെന്നും ഇത്തരം മത്സ്യങ്ങള്‍ കയറ്റിപ്പോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നുമുള്ള മറൈന്‍ എന്‍ഫോഴ്സ് മെന്റിന്റെ പ്രഖ്യാപനവും നടപ്പായില്ല. അനധികൃത മത്സ്യബന്ധനങ്ങള്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ച് മത്സ്യകുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മത്സ്യസമ്പത്തിന് ഇത് വലിയ ഭീഷണിയാകും. ഇത് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: