കൊച്ചി: ദാരിദ്ര്യരേഖക്ക് താഴെയുള്ള ഭവനരഹിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഇന്ദിരാ ആവാസ് യോജന കേരളത്തില്‍ അട്ടിമറിക്കുന്നു. പദ്ധതിയില്‍ 60 ശതമാനം ഗുണഭോക്താക്കള്‍ പട്ടികജാതി-വര്ഗത്തില്പെട്ടവരായിരിക്കണമെന്ന നിബന്ധനയാണ് രഹസ്യമായി അട്ടിമറിച്ചത്.
പട്ടിക വിഭാഗങ്ങളുടെ സംവരണം 30.9 ശതമാനമാക്കി കുറയ്ക്കുകയും മതന്യൂനപക്ഷങ്ങളുടെ സംവരണം 15 ശതമാനം എന്നതില്‍ നിന്ന് 30.27 ശതമാനമാക്കി ഉയര്‍ത്തുകയുമാണ് ചെയ്തിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ദാരിദ്ര്യരേഖക്ക് താഴെയായിരിക്കണമെന്ന നിബന്ധനയില്‍ ഇളവും അനുവദിച്ചിട്ടുണ്ട്.
ഇതോടെ ദരിദ്രരായ പട്ടിക വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട ധനസഹായം ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നര്‍ കയ്യടക്കുന്ന സ്ഥിതിയാണ്. മാത്രമല്ല ഹിന്ദു സമൂഹത്തിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
വീട്നിര്മ്മാണത്തിനുള്ള ധനസഹായം 2 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചതോടെയാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തമായത്. തദ്ദേശ സ്വയം ഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിന്റെ ഇടപെടലാണ് അട്ടിമറിക്കു പിന്നില്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ കൂടുതലായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥാപനങ്ങളും ഈ നിര്‍ദ്ദേശം പാലിച്ചില്ല. ഇതിനെതുടര്‍ന്നാണ് ഇക്കുറി സര്‍ക്കുലര്‍ വഴി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ അട്ടിമറിക്ക് സാധുത ലഭിക്കാന്‍ രണ്ടുമാസം മുന്‍പ് മന്ത്രി മഞ്ഞളാംകുഴി അലി കേന്ദ്ര നഗര വികസന മന്ത്രി നിതിന്‍ ഗഡ്കരിയെക്കണ്ട് പദ്ധതിയുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.മതന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വേറെ പദ്ധതി നടപ്പാക്കാമെന്നും ഈ പദ്ധതി പ്രധാനമായും പട്ടികജാതി,പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ളതാണെന്നും കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ലീഗ് നേതൃത്വവും സംസ്ഥാന സര്‍ക്കാരും ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ 46.7 ശതമാനം പ്രാതിനിധ്യം മാത്രമാണ് ലഭിച്ചത് . അതായത് 27622 വീടുകള്‍. 60 ശതമാനം ലഭിക്കേണ്ടിടത്താണിത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 30 ശതമാനത്തിലധികം (17875)വീടുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ ലഭിക്കുകയുണ്ടായി.
ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശ പ്രകാരം അടുത്ത നാലു വര്‍ഷത്തേക്കുള്ള ടാര്‍ഗറ്റ് ഇപ്പോഴേ തീരുമാനിക്കണമെന്നാണ്. ഓരോ സാമ്പത്തിക വര്‍ഷവും ന്യൂനപക്ഷങ്ങള്‍ക്കുള്ള വിഹിതം പത്തുശതമാനം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതോടെ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ന്യൂനപക്ഷ സംവരണം 42 ശതമാനത്തിലധികമാകും.
പത്രപ്പരസ്യം നല്‍കിയും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടിയും വേണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ എന്ന പഞ്ചായത്തീരാജ് നിയമവും ഇക്കാര്യത്തില്‍ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: