തിരുവനന്തപുരം: കെ.എം. മാണിയെക്കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവരും കോഴവാങ്ങിയെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും അറിയാമെന്നും റിപ്പോര്‍ട്ട്. ഇതോടെ യുഡിഎഫ് മന്ത്രിസഭയുടെ മരണമണി മുഴങ്ങി. കൊച്ചിയില്‍ നടന്ന ബാര്‍ അസോസിയേഷന് യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം മൂന്ന് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്ന് സമ്മതിക്കുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. പുറത്തുവന്ന ശബ്ദരേഖ തങ്ങളുടെതാണെന്ന് ബാര്‍ അസോസിയേഷന് നേതാവ് വി.എം. രാധാകൃഷണന് സമ്മതിച്ചു.
പുതിയ ആരോപണം ഉയര്‍ന്നതോടെ ഇന്ന് സഭാസമ്മേളനം പ്രക്ഷുബ്ധമാകും. ചെന്നിത്തല, കെ.ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും ക്വിക്ക് വെരിഫിക്കേഷന് നടത്തി എഫ്ഐആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കേണ്ടിവരും.
യുഡിഎഫ് സ്ഥാപക നേതാവ് ആര്. ബാലകൃഷ്ണപിള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കൊട്ടാരക്കരയില്‍ തന്റെ പതനത്തിന് കാരണക്കാരിയായിട്ടും പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ ഐഷാ പോറ്റിക്കു വോട്ടുനല്‍കുമെന്ന് പിള്ള തുറന്നടിച്ചു. സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് നയിക്കുന്ന പ്രക്ഷോഭങ്ങളുമായി യോജിച്ച് പോകുമെന്ന് പിള്ള പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
പി.സി.ജോര്‍ജ്, ആര്.ബാലകൃഷ്ണപിള്ളയുമായി നേരത്തെ സംഖ്യത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം. പിള്ളയും ജോര്‍ജും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പുറമെയാണ് മന്ത്രിസഭയിലെ കൂടുതല്‍പേര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മാണിയെ ബജറ്റവതരിപ്പിക്കാന്‍ വിടില്ലെന്ന തീരുമാനവുമായി പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. യുവമോര്‍ച്ചയും മാണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. മാണിയെ നിയമസഭാവളപ്പില്‍ കാലെടുത്ത് കുത്താനനുവദിക്കില്ലെന്നാണ് യുവമോര്‍ച്ചയുടെ നിലപാട്. സര്‍ക്കാരാകട്ടെ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. യുദ്ധസമാനമായ സാഹചര്യം തലസ്ഥാനത്തൊരുങ്ങുകയാണ്. നിയമസഭയില്‍ കേട്ടതുപോലെ അവസാനത്തെ അത്താഴവും അന്തിക്രിസ്തുവുമെല്ലാം ഏറെ അകലെയല്ലെന്നാണ് വിലയിരുത്താനാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: