തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-ബിയ്ക്കും ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയ്ക്കുമെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. പിള്ള യുഡിഎഫ് മുന്നണി വിട്ടു പുറത്തുപോയത് നന്നായെന്നാണു വീക്ഷണം മുഖപ്രസംഗം പറയുന്നത്.
പിള്ളയും മകന് ഗണേഷ്കുമാറും ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. രാഷ്ട്രീയ വ്യഭിചാരമാണു പിള്ള നടത്തിയതെന്നും വീക്ഷണം തുറന്നടിച്ചു.
ഫ്യൂഡല്‍ യുഗം മണ്ണടിഞ്ഞിട്ടും പിള്ള മാടമ്പിത്തരം തുടരുകയാണെന്നും അധികാരമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിനു ചിന്തിക്കാന്‍ കഴിയില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
മന്ത്രിയായി എല്ലാക്കാലത്തും അടയിരിക്കാമെന്നാണു പിള്ള കരുതിയത്. ഇതാണ് അദ്ദേഹം മുന്നണിയില്‍ തുടര്‍ന്നു നിരന്തരം കലഹമുണ്ടാക്കാന്‍ കാരണമെന്നും യുഡിഎഫ് നേതാക്കള്‍ പിള്ളയെ മേയ്ക്കാന്‍ പാലിച്ച ആത്മസംയമനം വളരെ വലുതായിരുന്നുവെന്നും ലേഖനം പറയുന്നു.
പിള്ളയുമായി ചര്‍ച്ച നടത്തിയ സിപിഎമ്മിനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പിള്ള അഴിമതിക്കാരനാണെന്നു പറഞ്ഞു നടന്ന സിപിഎം ഇപ്പോള്‍ അഴിമതിക്കെതിരേ പോരാടുന്ന വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ ചിത്രീകരിക്കുകയാണെന്നും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: