വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ദുര്‍ബലരായ യുഎഇയെ 146 റണ്‍സിനു തകര്‍ത്ത ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ പ്രാഥമിക റൗണ്ടു പൂര്‍ത്തിയാക്കി. രണ്ടു വിക്കറ്റും 99 റണ്‍സും നേടിയ ഡി വില്ലിയേഴ്സാണു മാന്‍ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറു വിക്കറ്റിനു 341 റണ്‍സ് അടിച്ചുകൂട്ടി. വന്‍ സ്കോര്‍ പിന്തുടര്‍ന്ന യുഎഇയുടെ പോരാട്ടം 47.1 ഓവറില്‍ 195 റണ്‍സില്‍ അവസാനിച്ചു. 57 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്വപ്നില്‍ പാട്ടീല്‍ മാത്രമാണു യുഎഇ നിരയില്‍ പൊരുതിയത്. ഷൈമാന്‍ അന്‍വര്‍ 39 റണ്‍സും അംജദ് അലി 21 റണ്‍സും നേടി. ഈ ലോകകപ്പില്‍ അന്‍വറിന് 309 റണ്‍സായി.
അസോസിയേറ്റ് രാജ്യങ്ങളിലെ ഒരു കളിക്കാരന് ഒരു ലോകകപ്പില്‍ നേടിയ ഉയര്‍ന്ന റണ്‍സാണിത്. രണ്ടു വിക്കറ്റ് വീതം നേടിയ ഫിലാന്‍ഡര്‍, മോര്‍ക്കല്‍, ഡിവില്ലിയേഴ്സ് എന്നിവരാണു യുഎഇയെ തകര്‍ത്തത്. ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്സ് തിളങ്ങിയപ്പോഴാണു ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റന്‍ സ്കോര്‍ ലഭിച്ചത്. സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഡി വില്ലിയേഴ്സ് 87 പന്തില്‍ ആറു ഫോറും നാലു സിക്സും പറത്തി.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഫര്ഹാന് ബഹര്ദ്ദീന്റെ ഇന്നിംഗ്സാണു ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ഉയര്‍ത്തിയത്. ബഹര്ദ്ദീന് 31 പന്തില്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ (49), റില്ലീ റൂസ്വോ (43) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.
യുഎഇക്കുവേണ്ടി മുഹമ്മദ് നവീദ് മൂന്നു വിക്കറ്റു വീഴ്ത്തി. കളിച്ച ആറു മത്സരങ്ങളില്‍ നാലു വിജയം നേടി എട്ടു പോയിന്റുമായാണു ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. കളിച്ച അഞ്ചു മത്സരവും തോറ്റ യുഎഇയ്ക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്രമാണു മത്സരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: