തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ തലസ്ഥാനത്ത് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലായി 2500 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ച് എസ്.പിമാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നിയമസഭയ്ക്ക് ചുറ്റുമുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നിയമസഭയുടെ എല്ലാ കവാടങ്ങളും പൊലീസ് വലയത്തിലാക്കും. സന്ദര്‍ശകരെ നിയമസഭാ വളപ്പിലേക്ക് കടത്തി വിടില്ല. നിയമസഭയ്ക്ക് ചുറ്റമുള്ള എല്ലാ റോഡുകളിലും പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും.
പട്ടം, ജനറല്‍ ആശുപത്രി, വെള്ളയമ്പലം ഭാഗത്തുനിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടും. പ്രതിഷേധക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടയും. ബാരിക്കേഡ് മറി കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ഉണ്ടാകും.
ബഡ്ജറ്റ് അവതരണ ദിനമായ നാളെ മന്ത്രിമാരേയും എം.എല്‍.എമാരേയും സുരക്ഷിതരായി സഭയിലെത്തിക്കുമെന്ന് ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു. അക്രമസാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടെന്നും അക്രമമുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും മനോജ് വ്യക്തമാക്കി.
നാളെ രാവിലെ അഞ്ച് മുതല്‍ പി.എം.ജി ജംഗ്ഷന് വഴി നിയമസഭയിലേക്കുള്ള റോഡ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഇന്നു രാത്രിമുതല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈ ഗേറ്റിലുണ്ടാകും. യുവമോര്‍ച്ച യുദ്ധസ്മാരക വഴി ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: