ആലപ്പുഴ: സര്‍ക്കാര്‍ യന്ത്രങ്ങള്‍ നോക്കുകുത്തികളായി, കുട്ടനാട്ടില്‍ കൊയ്ത്തിന് ആശ്രയം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങള്‍. കുട്ടനാട് പാക്കേജില്‍പെടുത്തി നൂറ്റിഅന്‍പതിലേറെ യന്ത്രങ്ങളും, ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ 17 യന്ത്രങ്ങളും, കൃഷിവകുപ്പിന്റെ കീഴില്‍ ഏഴും സഹകരണ പ്രസ്ഥാനങ്ങളുടെ കീഴില്‍ പത്തോളം യന്ത്രങ്ങളും ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പാടത്തിറക്കിയ യന്ത്രങ്ങള്‍ പലതും മണിക്കൂറുകള്‍ക്കകം കേടായി. ദിവസങ്ങള്‍ കഴിഞ്ഞാലും ഇത് അറ്റകുറ്റപണി ചെയ്യാറില്ല.
എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന യന്ത്രങ്ങള്‍ കേടായാല്‍ മണിക്കൂറുകള്‍ക്കകം നന്നാക്കി വീണ്ടും കൊയ്ത്ത് ആരംഭിക്കും. കുട്ടനാട്ടില്‍ വ്യാപകമായി കൊയ്ത്ത് ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളമായി യന്ത്രങ്ങള്‍ എത്തുന്നുണ്ട്. അതിനാലാണ് കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ കൊയ്ത്ത് പുരോഗമിക്കുന്നത്. കൊയ്ത്തു വ്യാപകമായതോടെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി സ്വകാര്യ ഏജന്‍സികളാണ് യന്ത്രങ്ങള്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുള്ളത്.
കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് കൃത്രിമമായി ക്ഷാമം ഉണ്ടാക്കി നേട്ടം ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ട ചിലര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ യന്ത്രങ്ങള്‍ രാപകല്‍ വ്യത്യാസം കൂടാതെ കൊയ്ത്തു നടത്തുമ്പോള്‍ കൃഷിവകുപ്പിന്റെ കീഴിലുള്ള യന്ത്രം പാടത്തിറക്കി മണിക്കുറുകള്‍ക്കകം കേടാകുന്നതില്‍ ദുരൂഹതയുണ്ടെന്നും കര്‍ഷകര്‍ ആക്ഷേപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: