വെല്ലിംഗ്ടണ്‍: യുഎഇയെ തകര്‍ത്ത് ദക്ഷിണാഫ്രിക്കക്ക് ലോകകപ്പിലെ നാലാം വിജയം. ഇന്നലെ നടന്ന പൂള് ബിയിലെ അവസാന അങ്കത്തില്‍ 146 റണ്‍സിനായിരുന്നു ഡിവില്ലിയേഴ്സും കൂട്ടരും ദുര്‍ബലരായ യുഎഇയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് അടിച്ചുകൂട്ടി.
99 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഡിവില്ലിയേഴ്സിന് പുറമെ ബഹാര്‍ഡിന്‍ (പുറത്താകാതെ 64) മില്ലര്‍ 49ഉം റൊസ്സൗവ് 43ഉം റണ്‍സെടുത്ത മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ 47.3 ഓവറില്‍ 195 റണ്‍സിന് ഓള് ഔട്ടായി. യുഎഇയുടെ ഇന്ത്യന്‍ താരം സ്വപ്നില്‍ പാട്ടീല്‍ പുറത്താകാതെ 57 റണ്‍സെടുത്ത് ടോപ് സ്കോററായി.
ഷൈമാന്‍ അന്‍വര്‍ 39 റണ്‍സുമെടുത്തു. ഡിവില്ലിയേഴ്സാണ് മാന്‍ ഓഫ് ദി മാച്ച്. നാല് കളികള്‍ വിജയിച്ച് എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം നല്കുന്നതില് ഇത്തവണയും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. സ്കോര്‍ 17-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് ഹാഷിം ആംലയുടെ രൂപത്തില്‍ അവര്‍ക്ക് നഷ്ടമായി. 12 റണ്‍സെടുത്ത ആംലയെ മുഹമ്മദ് നവീദിന്റെ പന്തില്‍ അംജദ് അലി പിടികൂടി. രണ്ടാം വിക്കറ്റില്‍ റൊസ്സവും ഡി കോക്കും ചേര്‍ന്ന് സ്കോര്‍ 85-ല്‍ എത്തിച്ചു. എന്നാല്‍ 45 പന്തുകള്‍ നേരിട്ട് തട്ടിയും മുട്ടിയും 26 റണ്‍സെടുത്ത ഡി കോക്കിനെ അംജദ് ജാവേദ് സഖ്ലെയിന് ഹൈദറുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
അധികം വൈകാതെ 49 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത റൊസ്സൗവിനെ മുഹമ്മദ് തൗഖിര്‍ സ്വന്തം പന്തില്‍ പിടികൂടി. സ്കോര്‍: 3ന് 96. എന്നാല്‍ പിന്നീടെത്തിയവരെല്ലാം മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. പ്രത്യേകിച്ച് ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും ബെഹാര്‍ഡിനും. ഡിവില്ലിയേഴ്സ് 82 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 99 റണ്‍സ് നേടിയപ്പോള്‍ ബെഹാര്‍ഡിന്‍ 31 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമുള്‍പ്പെടെ അടിച്ചുകൂട്ടിയത് പുറത്താകാതെ 64 റണ്‍സും മില്ലര്‍ 48 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന ബഹുമതിയും ഡിവില്ലിയേഴ്സ് ഇന്നലെ സ്വന്തം പേരിലാക്കി. കൂടാതെ ലോകകപ്പില്‍ ഏറ്റവും സിക്സറടിച്ച താരവും ഡിവില്ലിയേഴ്സാണ്. ജെ.പി. ഡുമ്നി 23 റണ്‍സുമെടുത്തു. ഡിവില്ലിയേഴ്സും മില്ലറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അംജദ് ജാവേദ് എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറില്‍ ബെഹാര്ഡില് 25 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് ദക്ഷിണാഫ്രിക്കന്‍ ടോട്ടല്‍ 341 റണ്‍സിലെത്തിയത്.
ബെഹാര്ഡിനൊപ്പം 10 റണ്‍സുമായി ഫിലാന്‍ഡറായിരുന്നു ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. യുഎഇക്ക് വേണ്ടി മുഹമ്മദ് നവീദ് 10 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
342 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന യുഎഇക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. സ്കോര്‍ 29-ല്‍ നില്‍ക്കേ അഞ്ച് റണ്‍സെടുത്ത ബെരന്‍ഗറും 45-ല്‍ നില്‍ക്കേ 21 റണ്‍സെടുത്ത അംജദ് അലിയും ഇതേ സ്കോറില്‍ തന്നെ 12 റണ്‍സെടുത്ത ഖുസാം റാനെയും നഷ്ടപ്പെട്ടത് അവര്‍ക്ക് കനത്ത തിരിച്ചടിയായി. പിന്നീട് ഷൈമാന്‍ അന്‍വറും സ്വപ്നില്‍ പാട്ടീലും ചേര്‍ന്നാണ് സ്കോര്‍ 100 കടത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ വേഗത്തില്‍ സ്കോര്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ഇഴഞ്ഞാണ് ഇന്നിംഗ്സ് മുന്നോട്ടുപോയത്. സ്കോര്‍ 108-ല്‍ നില്‍ക്കേ 64 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ഷൈമാന്‍ അന്‍വറിനെ ഇമ്രാന് താഹിറിന്റെ പന്തില്‍ റൊസ്സൗവ് പിടികൂടിയതോടെ യുഎഇയുടെ തകര്‍ച്ചയും പൂര്‍ണമായി. പിന്നീടെത്തിയവരില്‍ 17 റണ്‍സെടുത്ത മുഹമ്മദ് നവീദ് ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞതുമില്ല.
പരിക്കേറ്റ ഫഹദ് അല്‍ഹാഷ്മി ബാറ്റ് ചെയ്യാനിറങ്ങിയതുമില്ല. 100 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികളോടെ 57 റണ്‍സെടുത്ത സ്വപ്നില്‍ പാട്ടീല്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിലാന്‍ഡര്‍, മോര്‍ക്കല്‍, ഡിവില്ലിയേഴ്സ് എന്നിവര്‍ രണ്ടു വീതവും സ്റ്റെയിന്, ഡുമ്നി, ഇമ്രാന് താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: