തിരുവനന്തപുരം : ബാറുകള്‍ നിര്‍ത്തലാക്കിയശേഷം എക്സൈസ് വരുമാനത്തില്‍ ലൈസന്‍സ് ഫീസ,് മറ്റിനങ്ങള്‍ എന്നിവയില്‍ 89.85 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി കെ. ബാബു നിയമസഭയില്‍ അറിയിച്ചു.
ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ബാറുകള്‍ നിര്‍ത്തലാക്കിയതിനു ശേഷം ഡ്യൂട്ടി ഇനത്തില്‍ 37.69 കോടിയുടേയും ഗാലനേജ് ഫീസ് ഇനത്തില്‍ 94.44 കോടിയുടേയും കുറവുവന്നിട്ടുണ്ട്. സംസ്ഥാനത്തു പൊതുമരാമത്തു കരാറുകാരുടെ കുടിശിക 2188.43 കോടിയാണെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. നിരത്തുകളും പാലങ്ങളും വിഭാഗത്തില്‍ 1680.79 കോടിയും കെട്ടിട വിഭാഗത്തില്‍ 453.55 കോടിയും ദേശീയ പാത വിഭാഗത്തില്‍ 54.09 കോടിയും കുടിശികയുണ്ട്. 2013 ഡിസംബര്‍ 31 വരെയുള്ള കുടിശികയാണിത്.
വാണിജ്യ നികുതിവകുപ്പില്‍ പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശിക 6841.61 കോടിയായി ഉയര്‍ന്നു. രജിസ്ട്രേഷന് വകുപ്പില്‍ അണ്ടര്‍ വാല്വേഷന് കേസുകളില്‍ നിന്നും 176 കോടിയും അബ്കാരി ഇനത്തില്‍ 235 കോടിയും റവന്യൂ നികുതി ഇനത്തില്‍ 89 കോടിയും മോട്ടോര്‍ വാഹന വകുപ്പില്‍ 1106 കോടിയും പിരിഞ്ഞുകിട്ടാനുണ്ട്.
രണ്ടു സാമ്പത്തിക വര്‍ഷത്തിനിടെ പെട്രോള്‍ നികുതി ആറു തവണയും ഡീസല്‍ നികുതി അഞ്ചു തവണയും സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എം മാണി അറിയിച്ചു. 2013-14 വര്‍ഷം ഈയിനത്തില്‍ 5158.64 കോടിയും 2014-15 വര്‍ഷത്തില്‍ 4738.27 കോടിയും നികുതിയിനത്തില്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: