ആത്മീയതത്ത്വങ്ങള്‍ ശരിയായി മനസ്സിലാക്കിയാല്‍ സ്വാര്‍ത്ഥത കുറയും. സ്വാര്‍ത്ഥത കുറയ്ക്കാനുള്ള ഉത്തമമായ ഒരു മാര്‍ഗ്ഗമാണു നിഷ്കാമമായി കര്‍മ്മം ചെയ്യുക എന്നത്. ‘ഞാന്‍ ഈശ്വരന്റെ ഒരു ഉപകരണം മാത്രം’ ആണെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം.
ഞാനല്ല കര്‍ത്താവ് എല്ലാം അവിടുന്നു ചെയ്യിക്കുന്നു എന്നറിയണം. ആത്മാര്‍ത്ഥമായി ഇങ്ങനെ ചിന്തിക്കുവാന്‍ കഴിയുമ്പോള്‍ അഹങ്കാരവും സ്വാര്‍ത്ഥതയും നമ്മളെ വിട്ടുപോകും.
കോണിപ്പടിയുടെ മുകളില്‍നിന്ന് ഉറക്കെ ഒരുവന് വിളിച്ചുപറയുകയാണ് ‘ദാ ഞാനിതാ വരുന്നു’ എന്ന്. പക്ഷേ, പറഞ്ഞ് അഞ്ചടിവച്ചില്ല അതിനുമുന്‍പ് ആളു കുഴഞ്ഞുവീണു. ഹൃദയാഘാതം! അടുത്ത നിമിഷം നമ്മുടെ കൈകളിലല്ല. ഇതറിഞ്ഞാല്‍ എങ്ങനെ നമുക്ക് അഹങ്കരിക്കുവാന്‍ സാധിക്കും. പുറത്തേക്കുവിടുന്ന ശ്വാസം തിരിയെ അകത്തേക്ക് എടുക്കാം എന്നതിനു യാതൊരുറപ്പുമില്ല.
ഓരോ നിമിഷവും നമ്മളെ മുന്നോട്ടു നയിക്കുന്നത് ഈശ്വരന്റെ ശക്തിയാണ്. ഇതറിയുമ്പോള്‍ എളിമ താനെ വരും. അവിടുത്തോടുള്ള നമ്മുടെ മനോഭാവം ആരാധനയായി മാറും. ഓരോ ചുവടിലും അവിടുത്തെ സ്മരണ നമ്മളില്‍ ഉണരും. ഈ ഭാവത്തോടു കൂടിയുള്ള പ്രയത്നമാണ് ആവശ്യം. അപ്പോള്‍ അവിടുത്തെ കൃപ നമ്മളിലേക്ക് ഒഴുകും. പരിശ്രമത്തില്‍ നമ്മള് വിജയിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: